November 07, 2019
November 07, 2019
റിയാദ് : ട്വിറ്റര്‍ അക്കൗണ്ടുകളിൽ ചാരപ്രവര്‍ത്തനം നടത്തുന്നതിന് സൗദി ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് ട്വിറ്റര്‍ അക്കൗണ്ടുകളിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനായാണ് ട്വിറ്റര്‍ ജീവനക്കാരെ തന്നെ സൗദി നിയമിച്ചത്.
സാന്‍ഫ്രാന്‍സിസ്‌കോയിലെ യു.എസ് ജില്ലാ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് സൗദിക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രധാനമായും രാഷ്ട്രീയ പ്രതിയോഗികളെ ലക്ഷ്യമിട്ടാണു സൗദി ചാരപ്രവര്‍ത്തനത്തിന് ആളെ നിയമിച്ചത്. ട്വിറ്റര്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇ-മെയില്‍ ഐ.ഡി, ഉപഭോക്താക്കളുടെ സ്ഥലം കണ്ടെത്താനാകുന്ന ഐ.പി അഡ്രസുകള്‍ അടക്കമുള്ള സുപ്രധാനമായ രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് സൗദി ട്വിറ്റർ ഉദ്യോഗസ്ഥരെ തന്നെ നിയമിച്ചു ചോര്‍ത്തിയതെന്നാണു വെളിപ്പെടുത്തല്‍.
രണ്ട് സൗദി പൗരന്മാരും ഒരു അമേരിക്കന്‍ പൗരനുമാണ് സൗദിക്കായി ട്വിറ്റര്‍ ചാരപ്രവര്‍ത്തനം നടത്തിയത്. ട്വിറ്റര്‍ ജീവനക്കാരായ അലി അല്‍സബറ, അഹ്മദ് അബൂഅമ്മു, അഹ്മദ് അല്‍മുതൈരി എന്നിവര്‍ക്കെതിരെയാണ് യു.എസ് കോടതി കുറ്റം ചുമത്തിയിരിക്കുന്നത്. ഇതില്‍ അഹ്മദ് അല്‍മുതൈരി സൗദി രാജകുടുംബവുമായി അടുപ്പമുള്ള ആളാണ്. പേരുവെളിപ്പെടുത്താത്ത ഉന്നത സൗദിവൃത്തത്തിന്റെ നേതൃത്വത്തിലാണ് സംഘം ചാരപ്രവർത്തനം നടത്തിയതെന്ന് അൽ ജസീറ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനായ പ്രമുഖ മാധ്യമപ്രവര്‍ത്തനും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്നാണു വിവരം. സമൂഹ മാധ്യമങ്ങളിൽ ഇദ്ദേഹത്തിന് പത്തു ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. എന്നാൽ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.