November 13, 2019
November 13, 2019
ദോഹ : ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സൌദിയും യു.എ.ഇയും ബഹ്റൈനും തീരുമാനിച്ചു. ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഈ രാജ്യങ്ങളിലെ ഫുട്ബോള്‍ താരങ്ങള്‍ ഖത്തറിലെത്തുന്നത്. അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് സൗദിയിലെ 'അറബ് ന്യൂസ്' പത്രം റിപ്പോർട്ട് ചെയ്തു.ഇതോടെ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം എട്ടായി. ഖത്തർ,ഒമാൻ,കുവൈത്ത്,സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ,ഇറാഖ്,യമൻ എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
എട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തിന് 1970ലാണ് തുടക്കമായത്. കഴിഞ്ഞ വര്‍ഷം കുവൈത്തായിരുന്നു മത്സരത്തിന് ആതിഥ്യം വഹിച്ചത്. ഒമാനായിരുന്നു ജേതാക്കൾ. ഇത്തവണ മത്സരം നടത്താന്‍ ഖത്തറിന് നറുക്ക് വീണതോടെ സൗദിയും യു.എ.ഇയും ബഹ്‌റൈനും മത്സരത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയായിരുന്നു. നവംബര്‍ 24 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് മത്സരം.
സൌദി, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവര്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്തറിനെതിരെ ഉപരോധത്തിലാണ്. ഈ സാഹചര്യത്തില്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു മൂന്ന് രാജ്യങ്ങളുടേയും തീരുമാനം. ഇതിനിടെ അപ്രതീക്ഷിതമായാണ് ഈ രാജ്യങ്ങളിലെ ഫുട്ബോള്‍ ഫെഡറേഷനുകള്‍ മത്സരത്തിന് അനുമതി കൊടുത്തത്. ഇരുപത്തി നാലാമത് ഗള്‍ഫ് കപ്പ് മത്സരത്തിനായി സൌദി, യു.എ.ഇ, ബഹ്റൈന്‍ താരങ്ങള്‍ ഖത്തറിൽ എത്തുമ്പോൾ മത്സരത്തിന് കൌതുകമേറും. മത്സരത്തിന്റെ സംഘാടകരായ അറബ് ഗള്‍ഫ് കപ്പ് ഫു്ട്ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനമെന്ന് മൂന്ന് രാജ്യങ്ങളിലേയും ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
ഇതിനിടെ,ഉപരോധവുമായി ബന്ധപ്പെട്ട് വീണ്ടും അനുരഞ്ജന ചർച്ചകൾ സജീവമായതായും സൂചനയുണ്ട്.