September 01, 2019
September 01, 2019
ഹിന്ദു സമുദായത്തിന്‍റെ ആഘോഷങ്ങളും ആചാരങ്ങളുമാണ് പരസ്യത്തിലൂടെ അവഹേളിക്കപ്പെടുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
മുംബൈ : മതേതര മൂല്യങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള റെഡ് ലാബൽ ചായപ്പൊടിയുടെ പരസ്യത്തിനെതിരെ സംഘപരിവാർ രംഗത്ത്.റെഡ് ലാബലിന്റെ എല്ലാ പരസ്യങ്ങളും ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ചു കൊണ്ടാണ് സംഘ്പരിവാർ സമൂഹ മാധ്യമങ്ങളിൽ രംഗത്ത് വന്നിരിക്കുന്നത്.മുസ്ലിം സമുദായത്തിലുള്ളവര്‍ക്കൊപ്പം ജീവിക്കാന്‍ റെഡ് ലേബല്‍ പഠിപ്പിക്കേണ്ടെന്നതടക്കമുള്ള രൂക്ഷമായ ആരോപണങ്ങളാണ് ബ്രൂക്ക് ബോണ്ടിനെതിരെ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ബോയ്ക്കോട്ട് റെഡ് ലേബല്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ ഉത്പന്നമാണ് ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടി.
കുംഭമേളക്കിടെ അച്ഛനെ തിരക്കില്‍ ഉപേക്ഷിച്ച് പോവുന്ന മകനും, ഗണേശോല്‍സവത്തിന് ഗണിപതി വില്‍പന നടത്തുന്ന മുസ്ലിം വൃദ്ധനുമൊക്കെ ഉൾപെട്ട സംഘപരിവാര്‍ സംഘടനകളെ പ്രകോപിപ്പിച്ചിരിക്കുന്നത്.ഹിന്ദു സമുദായത്തിന്‍റെ ആഘോഷങ്ങളും ആചാരങ്ങളുമാണ് പരസ്യത്തിലൂടെ അവഹേളിക്കപ്പെടുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.എന്തുകൊണ്ട് തിരക്കില്‍ രക്ഷിതാക്കളെ ഉപേക്ഷിച്ച് പോവുന്ന മുസ്ലിം ആളുകളെയുപയോഗിച്ച് പരസ്യം നിര്‍മ്മിക്കുന്നില്ലെന്നും സംഘപരിവാര്‍ അനുകൂലികള്‍ ചോദിക്കുന്നു.
ഗണേശ വിഗ്രഹം വാങ്ങാനെത്തുന്ന ഹിന്ദു വിശ്വാസി, വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നയാള്‍ മുസ്ലീം ആണ് എന്നറിഞ്ഞ് സ്ഥലം വിടാനൊരുങ്ങുമ്പോളാണ് ഒരു ചായ കുടിച്ചിട്ട് പോയാല്‍ പോരേ എന്ന് കടയുടമ ചോദിക്കുന്നത്. എനിക്ക് വേറെയൊരു ആവശ്യമുണ്ട് നാളെ വരാം എന്ന് പറഞ്ഞ് നടന്നയാള്‍ അര്‍ദ്ധ മനസോടെ തിരിച്ചുവന്ന് അയാള്‍ വെച്ചുനീട്ടിയ ചായ കുടിക്കുന്നു.
ഇരുവരും അടുത്തടുത്ത് നിന്ന് ചായ കുടിക്കുന്നതിനിടയില്‍ ഗണേശ വിഗ്രഹം വാങ്ങാനെത്തിയ ആളുടെ സംശയം എങ്ങനെയാണ് ഈ ജോലി തിരഞ്ഞെടുത്തത് എന്നാണ്. നമാസ് ചെയ്യുന്ന കൈ കൊണ്ട് വിഗ്രഹം നിര്‍മ്മിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അദ്ഭുതമുണ്ടാവുക സ്വാഭാവികമാണ് എന്ന് കടയുടമ പറയുന്നു. ഇതും ആരാധന തന്നെയല്ലേ എന്നാണ് വൃദ്ധന്റെ മറുചോദ്യം.
മഹാകുംഭമേളയ്ക്കിടെ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളയുന്ന മകനെക്കുറിച്ചാണ് ഒരു പരസ്യം. വഴിയില്‍ മകന്‍ കൈവിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കുന്ന അച്ഛനെ കാണുമ്പോള്‍ അച്ഛനെ ഉപേക്ഷിച്ച മകന് പുനര്‍വിചിന്തനമുണ്ടാകുന്നു. തിരിച്ചുവന്ന് നോക്കിയപ്പോള്‍ അച്ഛന്‍ മകന് കൂടി ചായ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണ്.
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉല്‍പ്പന്നമായ റെഡ്‌ലേബലിന്റെ വിപണന തന്ത്രം ഏതായാലും വിജയിച്ചിരിക്കുന്നു എന്നുതന്നെ വേണം കരുതാൻ. സംഘ് പരിവാർ ഏറ്റെടുത്തതോടെ ലക്ഷക്കണക്കിന് പേരാണ് ഈ പരസ്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.
ഇതാണ് ആ പരസ്യങ്ങൾ :
https://www.youtube.com/watch?v=VnwHhcbUChc
https://www.youtube.com/watch?v=G2MOsp-3TaA