September 19, 2019
September 19, 2019
മനുഷ്യവിസര്‍ജം വൃത്തിയാക്കാനും മറ്റുമായി ഓടകളിലും മാന്‍ഹോളുകളിലും മനുഷ്യരെ ഇറക്കി കൊല്ലപ്പെടാന്‍ വിടുന്ന ഏകരാജ്യമാണ് ഇന്ത്യയെന്നു സുപ്രിംകോടതി വിമർശിച്ചു
ന്യൂഡൽഹി : അധികൃതരുടെ അനാസ്ഥ കാരണം മാൻഹോളുകളിലും ഓടകളിലും മനുഷ്യർ മരിക്കാനിടയാകുന്ന സംഭവങ്ങളിൽ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചു. മനുഷ്യവിസര്‍ജം വൃത്തിയാക്കാനും മറ്റുമായി ഓടകളിലും മാന്‍ഹോളുകളിലും മനുഷ്യരെ ഇറക്കി കൊല്ലപ്പെടാന്‍ വിടുന്ന ഏകരാജ്യമാണ് ഇന്ത്യയെന്നു സുപ്രിംകോടതി വിമർശിച്ചു. എസ്‌സി, എസ്ടി ആക്ടില്‍ ഇളവ് വരുത്തിയത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.
ഗ്യാസ് ചേംബറുകളിൽ കൊല്ലപ്പെടാന്‍ മനുഷ്യരെ അനുവദിക്കുന്നതിനു തുല്ല്യമാണ് രാജ്യത്തു നടക്കുന്നത്. രാജ്യത്ത് എല്ലാ മാസവും നാലോ അഞ്ചോ പേര്‍ ഇത്തരത്തില്‍ മാന്‍ഹോളുകളിലും ഓടകളിലും പെട്ട് അധികൃതരുടെ അനാസ്ഥമൂലം മരിക്കുന്നു. തികച്ചും മാനുഷിക വിരുദ്ധമായ നടപടികളാണ് ഇത്. ഇത്തരം മാന്‍ഹോളുകളും ഓടകളും വൃത്തിയാക്കാനാറിങ്ങുന്ന തൊഴിലാളികള്‍ക്കു എന്തുകൊണ്ടാണ് മതിയായ ഓക്‌സിജന്‍ സിലിണ്ടറുകളും സുരക്ഷാ സംവിധാനങ്ങളും നല്‍കാത്തതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനോട് ജസ്റ്റിസ് അരുണ്‍മിശ്ര, എംആര്‍ ഷാ, ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു.
നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വര്‍ഷമായി. എന്നിട്ടും തൊട്ടുകൂടായ്മക്ക് അവസാനമായിട്ടില്ലെന്നാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. എല്ലാവരെയും തുല്ല്യതയോടെ പരിഗണിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ ഇതു നടപ്പിലാവുന്നില്ല എന്നതു വ്യക്തമാണ്. താഴ്ന്ന ജാതിക്കാരെന്നു പറയുന്നവര്‍ക്ക് ഹസ്തദാനം നല്‍കാന്‍ പോലും മടിക്കുന്നവരാണ് രാജ്യത്തുള്ളത്. സുരക്ഷാ സംവിധാനം ഒരുക്കാതെ തൊഴിലാളികളെ മാന്‍ഹോളുകളിലും ഓടകളിലും ഇറക്കി കൊല്ലപ്പെടാന്‍ വിടുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.