November 30, 2020
November 30, 2020
ബാഗ്ദാദ്: മധ്യ ഇറാഖിലെ എണ്ണ ശുദ്ധീകരണശലയ്ക്ക് നേരെ റോക്കറ്റ് ആക്രമണം. സിനിയ എണ്ണ ശുദ്ധീകരണശാലയ്ക്ക നേരെയാണ് ഞായറാഴ്ച റോക്കറ്റ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് തീ പിടിക്കുകയും ചെറിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തതായി റിഫൈനറി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സലാഹുദ്ദീന്‍ പ്രവിശ്യയിലുള്ള ഇറാഖിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയായ ബൈജിയുടെ സമീപമുള്ള റിഫൈനറിയാണ് സിനിയ. ആക്രമണത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ഇല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ഐ.എസിന്റെ ഔദ്യോഗിക ചാനലില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുത്തതായി അറിയിച്ചത് എന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് കത്യുഷ റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാഖി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.
ഇറാഖിലെ യു.എസ് താല്‍പ്പര്യങ്ങള്‍ക്കെതിരായി നടത്തുന്ന റോക്കറ്റ് ആക്രമണങ്ങള്‍ അമേരിക്കയെ പ്രകോപിപ്പിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിക്ക് മേല്‍ വാഷിങ്ടണ്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. റോക്കറ്റ് ആക്രമണങ്ങള്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാകുന്നതിന് തടയിട്ടില്ലെങ്കില്‍ ബാഗ്ദാദിലെ അമേരിക്കന്‍ എംബസി അടച്ചു പൂട്ടുമെന്ന് സെപ്റ്റംബറില്‍ തന്നെ കാദിമി സര്‍ക്കാറിന് അമേരിക്ക അന്ത്യശാസനം നല്‍കിയിരുന്നു.
ഇടയ്ക്ക് കുറച്ച് കാലത്തേക്ക് ഇറാന്‍ അനുകൂല വിഭാഗങ്ങള്‍ റോക്കറ്റ് ആക്രമണങ്ങള്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ നവംബര്‍ 17 ന് യു.എസ് എംബസിയുടെ അടുത്ത പ്രദേശത്ത് റോക്കറ്റുകള്‍ പതിച്ചതോടെയാണ് വീണ്ടും ആക്രമണം തുടങ്ങിയത്.
ഇറാഖിന് അന്ത്യശാസനം നല്‍കിയ അതേ സമയത്ത് തന്നെയാണ് അമേരിക്ക ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും സൈനികരുടെ എണ്ണം 2500 ആയി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിച്ചത്.. കഴിഞ്ഞ 20 വര്‍ഷത്തെ യുദ്ധ കാലത്തിനിടെയുള്ള പട്ടാളക്കാരുടെ ഏറ്റവും കുറഞ്ഞ എണ്ണമാണ് ഇത്. ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ 2014 മുതല്‍ ഇറാഖിലുടനീളം മൂവായിരത്തോളം സൈനികരെയാണ് അമേരിക്ക വിന്യസിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.