September 18, 2019
September 18, 2019
റിയാദ് : സൗദി അരാംകോ ആക്രമണത്തില്‍ ഇറാനു പങ്കുള്ളതായി വ്യക്തമാക്കുന്ന തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്ന് സൗദി അറേബ്യ. ഡ്രോണ്‍ ആക്രമണം നടന്നത് ഇറാനില്‍നിന്നു തന്നെയാണെന്നു വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവിടാനിരിക്കുന്നതെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം സൂചിപ്പിക്കുന്നത്. ആരോപണം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ തെളിവുകള്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിടുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾ ഇറാൻ നിർമിതമാണെന്നും സംഭവത്തില്‍ ഇറാന്‍ ഭരണകൂടത്തിനു പങ്കുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ആയുധങ്ങളുടെ തെളിവുകളും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടും-ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, അരാംകോ ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ ഹാത്തമി വ്യക്തമാക്കി. സംഭവത്തില്‍ ഇറാനു പങ്കുള്ളതായുള്ള ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. പ്രശ്‌നം വളരെ വ്യക്തമാണ്. സൗദിക്കും യമനിനും ഇടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണം ആഗോളരാഷ്ട്രങ്ങളുടെ ഇച്ഛാശക്തിയുടെ പരീക്ഷണവേള കൂടിയാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നിനോട് ഇന്ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ ഇറാനാണെന്ന് ഏകദേശം ഉറപ്പാണെന്ന് ലണ്ടനിലെ സൗദി ദൂതന്‍ ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരനും വ്യക്തമാക്കി.