August 21, 2019
August 21, 2019
ശ്രീനഗർ: കർഫ്യൂവിന്റെ മറവിൽ മനുഷ്യാവകാശ ലംഘനമാണ് കശ്മീരിൽ നടക്കുന്നതെന്നും എല്ലാം ശാന്തമാണെന്ന കേന്ദ്ര സർക്കാറിന്റെ വാദം തെറ്റാണെന്നതാണ് റോയിട്ടേഴ്‌സ് റിപ്പോർട്ടർ സേബ സിദ്ധീഖിയുടെ ട്വീറ്റുകൾ. കശ്മീരിലെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് നിരോധനത്തിൽ ഒമ്പത് നാൾ ചെലവഴിച്ചതിന്റെ അനുഭവങ്ങളാണ് അവർ പങ്കുവെക്കുന്നത്.
'കശ്മീരിലെ വിവര വിനിമയ നിരോധത്തിൽ ഒമ്പത് ദിവസം ചെലവഴിച്ച ശേഷം ഞാൻ മടങ്ങിയെത്തി. എന്നിൽ ഉടക്കിനിൽക്കുന്നത് ഒരേയൊരു വാക്കാണ്: സുൽമ് (അക്രമം). കൗമാരക്കാർ മുതൽ വൃദ്ധർ വരെ നിരവധി പേർ ചോദിച്ചു: എന്തിനാണ് ഇന്ത്യ ഇത്രയധികം അക്രമം ഞങ്ങൾക്കു മേൽ നടത്തുന്നത്? - സേബ ട്വീറ്റ് ചെയ്തു.
'ലോകം ഞങ്ങളെക്കൂടി കേൾക്കുന്നില്ലെങ്കിൽ ഞങ്ങളെന്ത് ചെയ്യണം? തോക്കെടുക്കുകയോ?' ഒരു ചെറുപ്പക്കാരൻ ചോദിച്ചു. സൗറയിലെ താമസക്കാർ ഈ പ്രദേശത്തിന്റെ പ്രവേശന ഭാഗങ്ങളിൽ കാവൽ നിൽക്കുകയാണ്. സുരക്ഷാസൈനികരെ അടുപ്പിക്കാതിരിക്കാൻ അവർ താൽക്കാലിക ബാരിക്കേഡുകളും ഉണ്ടാക്കിയിരിക്കുന്നു.'
'ആഗസ്റ്റ് മ്പതിന് പതിനായിരത്തിലേറെയാളുകൾ സൗറയിൽ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭവുമായി ഒത്തുകൂടിയിരുന്നു. ഇന്ത്യാ ഭരണകൂടം തുടക്കത്തിൽ ഇതിനെ പുച്ഛിച്ചു തള്ളി. അതിനുശേഷം പ്രതിഷേധത്തിന്റെ വീഡിയോ ഫുട്ടേജ് പുറത്തുവന്നു. പിന്നീട് കുറഞ്ഞത് രണ്ടോ അതിലധികമോ വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറിയിട്ടുണ്ട്'
'കാര്യങ്ങൾ തീരെ സമാധാനപരമല്ല. ഒരു പ്രദേശത്ത് കല്ലേറിനുള്ള മറുപടിയായി രാത്രിയിൽ സൈനികർ വന്ന് വീടുകളുടെ ജനലുകൾ കല്ലുകൊണ്ട് തകർത്തതായി പ്രദേശവാസികൾ പറയുന്നു. ട്രക്ക് കേടുവരുത്തപ്പെട്ട ഒരു വൃദ്ധൻ ചോദിച്ചു: 'ഇന്ത്യ എന്തിനാണ് ഞങ്ങളോടിത് ചെയ്യുന്നത്?'
'പെരുന്നാൾ ദിനത്തിൽ ശ്രീനഗറിലെ തെരുവുകളിൽ ഭയാനകമായ നിശ്ശബ്ദതയായിരുന്നു. പെരുന്നാൾ നമസ്‌കാരത്തിനായി ജനങ്ങൾ പരമ്പരാഗതമായി തടിച്ചുകൂടാറുള്ള രണ്ട് സ്ഥലങ്ങളും - ഈദ് ഗാഹ്, ജാമിയ മസ്ജിദ് - അടച്ചിട്ടിരുന്നു. മുസ്ലിംകളുടെ ഏറ്റവും വലിയ ഉത്സവമായിരുന്നു അത്, പക്ഷേ ആഘോഷത്തിന്റെ സൂചനകൾ പോലും ഉണ്ടായിരുന്നില്ല.'
'ശരീരത്തിൽ ഒന്നിലധികം പെല്ലറ്റുകൾ കൊണ്ട് മുറിവേറ്റ മൂന്ന് പേർ ഒരു വീടിന്റെ രണ്ടാം നിലയിൽ അഭയം പ്രാപിച്ചു. ഇത്തരം മുറിവുകൾ എങ്ങനെ പരിചരിക്കണമെന്ന് മുൻ പരിചയമില്ലാത്ത ഒരു യുവ ഫിസിയോ തെറാപിസ്റ്റ് ആ പെല്ലറ്റുകൾ പുറത്തെടുക്കുന്നു.
ഇവിടെ ജീവിക്കണമെങ്കിൽ ഇതെല്ലാം നാം അറിഞ്ഞിരിക്കണം - അവർ പറയുന്നു.'
'ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ വച്ച് ഒരു മനുഷ്യനെ കാണാനിടയായി. അയാളുടെ കുര്‍ത്തയില്‍ വ്യാപകമായി രക്ത കറ പുരണ്ടിരിക്കുന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങവെ, ഷാള്‍ ഷോപ്പ് ഓണറായ റസൂലിനെ 20 തവണയെങ്കിലും പെലറ്റുകള്‍ കൊണ്ട് അക്രമിച്ചുവെന്ന് അദ്ദേഹത്തിന്റെ മകന്‍ പറയുന്നു.'
'ആക്രമിക്കപ്പെടുകയും തെറിവിളിക്കപ്പെടുകയും ചെയ്യുന്നതിനെപ്പറ്റി സ്ത്രീകൾ പരാതിപറഞ്ഞു. ഒരാൾ ബാൻഡേജിട്ട കാൽ എന്നെ കാണിച്ചു, ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റതാണത്രേ. അടുത്ത പ്രദേശത്തുണ്ടായ കല്ലേറ് സംഭവത്തിന്റെ പേരിൽ ഇവിടുത്തെ ചിലരെ പിടികൂടിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.'
മുംബൈ സ്വദേശിനിയായ സേബാ സിദ്ദീഖി ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിൽ പഠനം പൂർത്തിയാക്കിയ ശേഷം ഹിന്ദുസ്ഥാൻ ടൈംസിനു വേണ്ടി പ്രവർത്തിച്ചിരുന്നു. നിലവിൽ റോയിട്ടേഴ്‌സ് ഇന്ത്യയുടെ കീഴിലാണ് അവർ ജോലി ചെയ്യുന്നത്. 370-ാം വകുപ്പ് എടുത്തുകളയാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനു ശേഷം കശ്മീർ വിഷയത്തിൽ അവർ ഇരുപതിലേറെ റിപ്പോർട്ടുകൾ റോയിട്ടേഴ്‌സിനു വേണ്ടി തയ്യാറാക്കിയിട്ടുണ്ട്.