December 12, 2019
December 12, 2019
ദോഹ : തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനായി അമേരിക്കയുടെ സഹായത്തോടെ നിർമിച്ച ചാര നിരീക്ഷണ സംവിധാനം യു.എ.ഇ രാഷ്ട്രീയ എതിരാളികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ ഉപയോഗപ്പെടുത്തുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. തങ്ങളുടെ പ്രാദേശിക എതിരാളികളായ ഖത്തറും ഫിഫ,യു.എൻ,എന്നീ രാജ്യാന്തര സമിതികളും ചാര നിരീക്ഷണ സംവിധാനമുപയോഗിച്ചുള്ള യു.എ.ഇ യുടെ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഗൂഗ്ൾ,യാഹൂ തുടങ്ങി അമേരിക്കയിലെ പ്രമുഖ കമ്പനികളും ഈ സംവിധാനം വഴി ആക്രമണത്തിന് ഇരയായതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
നാസയിലെ മുൻ ഉദ്യോഗസ്ഥൻ റിച്ചാർഡ് ക്ലർക്കിന്റെ നേതൃത്വത്തിലാണ് ചാരനിരീക്ഷണ സംവിധാനം വികസിപ്പിച്ചത്.മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ള്യു ബുഷിന്റെയും ബിൽ ക്ളിന്റന്റെയും സഹായിയായിരുന്ന റിച്ചാർഡ് ക്ളർക് നാസയിലെ ജോലി രാജിവെച്ച് അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് ചാരനിരീക്ഷണ സംവിധാനം വികസിപ്പിക്കുന്നതിനായി യു.എ.ഇ യിൽ നിന്നും കരാർ നേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 2001 ലെ അമേരിക്കൻ ഭീകരാക്രമണത്തെ തുടർന്ന് അൽ ഖാഇദ ഉൾപെടെയുള്ള ഭീകര സംഘടനകളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് യു.എ.ഇ ഇത്തരമൊരു ചാരനിരീക്ഷണ സംവിധാനം വികസിപ്പിച്ചത്. എന്നാൽ പിന്നീട് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നേരിടാൻ ചാരനിരീക്ഷണ സംവിധാനം യു.എ.ഇ ദുരുപയോഗം ചെയ്തതായാണ് വെളിപ്പെടുത്തൽ.
2017 ൽ സൗദി സഖ്യരാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് ഖത്തർ ന്യൂസ് ഏജൻസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അമീറിന്റെ പേരിൽ തെറ്റായ പ്രസ്താവന നൽകിയിരുന്നു. ഖത്തറിനെതിരെ ഉപരോധത്തിൽ ഏർപെട്ട ഒരു അയൽരാജ്യമാണ് ഇതിനു പിന്നിലെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിനെ ഏറെക്കുറെ ശരിവെക്കുന്നതാണ് റോയിട്ടേഴ്‌സിന്റെ പുതിയ വെളിപ്പെടുത്തൽ.