June 12, 2021
June 12, 2021
മസ്കത്ത്: യാത്രവിലക്കു മൂലം ഒമാനിലേക്കു വരാനാകാതെ ഇന്ത്യയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസി രജിസ്ട്രേഷന് ആരംഭിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. നാട്ടിൽ കുടുങ്ങിയവര്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് എംബസിയുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. സന്ദേശത്തിന് ഒപ്പമുള്ള ലിങ്കില്‍ പോയി ഗൂഗ്ള്‍ ഫോം പൂരിപ്പിച്ചു നല്‍കുകയാണ് വേണ്ടത്. പേര്, പാസ്പോര്‍ട്ട് നമ്പർ, െറസിഡന്റ് കാര്‍ഡ് നമ്ബര്‍, വിസ കാലാവധി, വിസ ഇനം, ഒമാനില്‍ ബന്ധപ്പെടേണ്ട നമ്ബര്‍, ഇ-മെയില്‍ െഎഡി, അടിയന്തരമായി ഒമാനില്‍ തിരിച്ചെത്താനുള്ള കാരണം തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി ഹെല്പ്ലൈന് നമ്ബറില്‍ ബന്ധപ്പെടാവുന്നതാണെന്നും വാട്സ്ആപ് വഴി പ്രചരിക്കുന്ന സന്ദേശത്തിലുണ്ട്. എന്നാല്‍, വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇതുവരെ ഒൗദ്യാഗികമായി പ്രതികരിച്ചിട്ടില്ല. എംബസി വെബ്സൈറ്റില്‍ ഇതുസംബന്ധമായ യാതൊരു അറിയിപ്പും ഇതുവരെ വന്നിട്ടില്ല.
രജിസ്ട്രേഷന്ഫോറം എംബസി വെബ്സൈറ്റിലും ട്വിറ്റര്‍ അക്കൗണ്ടിലും നല്‍കാത്തതും പലരിലും സംശയമുണ്ടാക്കുന്നുണ്ട്. സന്ദേശത്തിെന്റ നിജസ്ഥിതി സംബന്ധിച്ച് എംബസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല. എംബസിയെ സമീപിക്കുന്നവരുടെ പതിവ് വിവരശേഖരണം മാത്രമാണ് ഇതെന്നാണ് വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോള്‍ ബന്ധപ്പെട്ടവര്‍ അനൗദ്യോഗികമായി പ്രതികരിച്ചത്.
അതേസമയം, നാട്ടില്‍ കുടുങ്ങിയവര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. ഗൂഗ്ള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ഇൗ പട്ടിക ഒമാന്‍ മന്ത്രാലയത്തിന് കൈമാറുമെന്നുമാണ് ബന്ധപ്പെട്ടവര്‍ നല്കുന്ന വിശദീകരണമെന്ന് ഇവർ പറയുന്നു.. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എപ്പോള്‍ നാട്ടില്‍നിന്ന് തിരിച്ചുവരാനാകുമെന്ന് പറയാന്‍ കഴിയില്ലെന്നും നിലവില്‍ അത്യാവശ്യ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് അംഗീകാരം ലഭിക്കാന്‍ സാധ്യതയെന്നുമാണ് ലഭ്യമായ വിവരം.സാമൂഹിക സംഘടനകളും മറ്റും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയില്‍ കുടുങ്ങിയ ആയിരക്കണക്കിന് േപാരാണ് രജിസ്ട്രേഷന് ശ്രമിക്കുന്നത്.
ഇന്ത്യയില്‍നിന്ന് ഒമാനിലേക്കുള്ള വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് അനിശ്ചിതമായി നീളുന്നത് നാട്ടില്‍ കുടുങ്ങിയ പ്രവാസികളെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്. ഒമാനിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുന്ന ഇത്തരക്കാര്‍ തിരിച്ചെത്താനുള്ള എല്ലാ മാര്‍ഗങ്ങളും തേടുന്നുണ്ട്.
വിസ കാലാവധി കഴിയാറായവരും വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവരും അത്യാവശ്യത്തിന് നാട്ടില്‍ വന്ന് കുടുങ്ങിയവരും ഇതില്‍ ഉള്‍പ്പെടും. ഭാര്യയെയും കുട്ടികളെയും തനിച്ചാക്കി അത്യാവശ്യത്തിന് നാട്ടില്‍ വന്ന് കുടുങ്ങിയവര്‍ അടക്കം നിരവധി പേരാണ് തിരിച്ചുവരാന്‍ ഒമാന്‍ സര്‍ക്കാറിന്റെ അനുമതി കാത്തിരിക്കുന്നത്.