February 03, 2021
February 03, 2021
ദോഹ: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങള്‍ ഖത്തറില്‍ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ ഭക്ഷണശാലകളിലും കഫേകളിലും ഒരുസമയം ഇരിക്കാന്‍ കഴിയുന്ന ഉപഭോക്താക്കളുടെ എണ്ണം കുറച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി നാല് വ്യാഴാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും ഖത്തറിലെ പൗരന്മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുമായി സ്വീകരിച്ച നടപടിക്രമങ്ങളുടെ തുടര്‍ച്ചയായി ഇനി പറയുന്ന തീരുമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
• ഭക്ഷണശാലകളിലെയും കഫേകളിലെയും ഇന്‍ഡോര്‍ ഇരിപ്പിടങ്ങളില്‍ ആകെ ശേഷിയുടെ 15 ശതമാനം ആളുകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.
• ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് ഉള്ള റെസ്റ്റോറന്റുകളിലെയും കഫേകളിലെയും ഇന്‍ഡോര്‍ ഇരിപ്പിടങ്ങളില്‍ ആകെ ശേഷിയുടെ 30 ശതമാനം ആളുകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.
• ഔട്ട്‌ഡോര്‍ ഇരിപ്പിടങ്ങളില്‍ ആകെ ശേഷിയുടെ 50 ശതമാനം ആളുകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.
• മാളുകളിലെയും ഷോപ്പിങ് സെന്ററുകളിലെയും ഫുഡ് കോര്‍ട്ടുകള്‍ അടയ്ക്കും. ഇവിടങ്ങളിലെ ഭക്ഷണശാലകളില്‍ നിന്ന് ഭക്ഷണം പാര്‍സലായി മാത്രം നല്‍കാം.
എല്ലാ ഭക്ഷണശാലകളുടെയും കഫേകളുടെയും ഉടമകളും ജീവനക്കാരും ആരോഗ്യ, സുരക്ഷാ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇവ ലംഘിക്കുന്നവര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും വാണിജ്യ, വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ ഏറ്റവും പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തി ഈ തീരുമാനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും. സര്‍ക്കാറിന്റെ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കാനും മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതിനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റോ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോ പരിശോധിച്ചാല്‍ മതിയെന്നും മന്ത്രാലയം അറിയിച്ചു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.