November 25, 2020
November 25, 2020
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം നീക്കിയാല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. വന്ദേഭാരത് ദൗത്യത്തിനു കീഴില്‍ മെയ് ആറു മുതല്‍ തങ്ങള്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നടത്തുന്നുണ്ടെന്നും ഇപ്പോള്‍ 22 രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാറുണ്ടെന്നും മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചു.
'സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്കുള്ള നിയന്ത്രണം ഇതുവരെ നീക്കിയിട്ടില്ല. ഈ രാജ്യങ്ങള്‍ നിയന്ത്രണം നീക്കിയാല്‍ ഉടന്‍ യാത്രക്കാരെ എത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.' -മന്ത്രാലയം ട്വീറ്റ് ചെയ്തു.
22 രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം ഇരു രാജ്യങ്ങളിലെയും വിമാന കമ്പിനികള്‍ക്ക് ചില നിയന്ത്രണങ്ങളോടെ അങ്ങോട്ടും ഇങ്ങോട്ടും വിമാന സര്‍വ്വീസുകള്‍ നടത്താം.
രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മെയ് 25 മുതല്‍ ഇന്ത്യയില്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍ മെയ് 23 മുതല്‍ നിര്‍ത്തി വച്ച അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതേസമയം വന്ദേഭാരത് ദൗത്യത്തിനു കീഴില്‍ പ്രത്യേക അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്താന്‍ ഇന്ത്യന്‍ വിമാന കമ്പിനികള്‍ക്ക് മെയ് മാസം മുതല്‍ അനുമതി ഉണ്ട്. ജൂലൈ മുതല്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരവും ഇന്ത്യന്‍ വിമാന കമ്പിനികള്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.