December 29, 2018
December 29, 2018
സൗദിയിലെ തൊഴില്‍ പീഢനത്തിൽ നിന്ന് രക്ഷപെടാന്‍ ഒളിച്ചോടിയ മലയാളി യുവാവ് യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. മലപ്പുറം ആനക്കയം സ്വദേശി മുഹമ്മദ് ഇസ്ഹാഖാണ് തൊഴിലുടമയില്‍ നിന്ന് രക്ഷപ്പെട്ട് അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലെത്തിയത്. ഇസ്ഹാഖിനെ എംബസി നാളെ നാട്ടിലെത്തിക്കും.
അറബി വീട്ടിലെ ജോലിക്കാണ് എറണാകുളത്തെ ഏജന്റിന് 75000 രൂപ നല്‍കി ഇസ്ഹാഖ് വിസ തരപ്പെടുത്തിയത്. എന്നാല്‍ ജോലി സൗദിയിലെ റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ സലഹ മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കലായിരുന്നു. രണ്ടര മാസത്തോളം കൊടിയ പീഢനമാണ് ഇവിടെ അനുഭവിക്കേണ്ടി വന്നതെന്ന് ഇദ്ദേഹം പറയുന്നു.
സൗദിയില്‍ നിന്ന് യു.എ.ഇയിലെ ബിദാ സായിദില്‍ ഒട്ടകയോട്ട മല്‍സരത്തിന് തൊഴിലുടമക്ക് ഒപ്പം എത്തിയപ്പോള്‍ ഇസ്ഹാഖ് അവിടെ നിന്നും ഒളിച്ചോടി. ബിദാസായിദിലെ മലയാളികള്‍ക്കരികിലെത്തി. സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ കാഞ്ഞങ്ങാട് അടക്കമുള്ളവര്‍ ഇദ്ദേഹത്തെ അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലെത്തിച്ചു. സംഘടനകള്‍ പണവും വസ്ത്രവും സമാഹരിച്ചു നല്‍കി. ഇപ്പോള്‍ സ്വയ്ഹാനിലെ ജയിലിലുള്ള ഇസ്ഹാഖിനെ നാളെ ഔട്ട്പാസും ടിക്കറ്റും നല്‍കി അബൂദബി ഇന്ത്യന്‍ എംബസി നാട്ടിലേക്ക് അയക്കും.