August 30, 2019
August 30, 2019
കാശ്മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു വ്യക്തമാക്കുമ്പോഴും ഇതിനെതിരെയുള്ള സാക്ഷിമൊഴികളുമായി കൂടുതൽ മാധ്യമ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തുകയാണ്.പ്രമുഖ എഴുത്തുകാരി റാണാ അയൂബിന്റെതാണ് ഇത് സംബന്ധിച്ച ഒടുവിലത്തെ ഇടപെടൽ. കശ്മീർ സന്ദർശിച്ചു തിരിച്ചെത്തിയ അവർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്.
ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ എല്ലാം ‘നോര്‍മല്‍’ ആണെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തെ ചോദ്യം ചെയ്ത് എഴുത്തുകാരി റാണാ അയൂബ്. കശ്മീരില്‍ നിന്നും തിരിച്ചെത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് റാണയുടെ പ്രതികരണം.
റേപ്പ് ഭീഷണി നേരിടുന്ന സ്ത്രീകള്‍, മര്‍ദ്ദനത്തിനിരയാകുന്ന കുട്ടികള്‍, ഇതാണോ നിങ്ങള്‍ പറയുന്ന നോര്‍മല്‍? റാണ അയൂബ് ചോദിക്കുന്നു.
‘ കശ്മീരില്‍ നിന്നും ഇപ്പോള്‍ തിരിച്ചെത്തിയതേയുള്ളൂ: അര്‍ധരാത്രി റെയ്ഡുകളില്‍ 12 കാരന്‍ പോലും കസ്റ്റഡിയിലാവുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകള്‍ റേപ്പ് ഭീഷണി നേരിടുന്നു. യുവാക്കള്‍ക്ക് ഇലക്ട്രിക് ഷോക്കുകള്‍ നല്‍കുന്നു. നിങ്ങള്‍ പറയുന്ന നോര്‍മല്‍ ഇതാണ്. കശ്മീരില്‍ ഇതുവരെ കണ്ടതില്‍ എറ്റവും മോശമായ സാഹചര്യമാണിത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ദുര്‍ഭരണം ഇന്ത്യന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയിരിക്കുന്നു.’ എന്നാണ് റാണയുടെ പ്രതികരണം.ഫമീദ എന്ന കശ്മീരി യുവതി സംസാരിക്കുന്ന വീഡിയോയും റാണ ട്വീറ്റു ചെയ്തിട്ടുണ്ട്. ‘ അവരുടെ 18കാരനായ മകനെ സുരക്ഷാ സേന കൊണ്ടുപോയതാണ്. 20 ദിവസമായി അവനെ കാണാതായിട്ട്. ഡയാലിസിസിന് വിധേയയാകിക്കൊണ്ടിരിക്കുന്ന അമ്മ ഇപ്പോള്‍ കിടപ്പിലാണ്.’ റാണ പറയുന്നു.
സുരക്ഷയുടെ പേരിലുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് കശ്മീരില്‍ കഴിയുന്ന ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് നടിയും കോൺഗ്രസ് നേതാവുമായ ഊര്‍മിള മതോണ്ട്കര്‍ പറയുന്നു.
തന്റെ ഭര്‍തൃപിതാവും മാതാവും കശ്മീരിലാണ് കഴിയുന്നത്. അവരോട് ഒന്ന് സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല. കഴിഞ്ഞ 22 ദിവസമായി എനിക്കോ ഭര്‍ത്താവിനോ അവരോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തികച്ചും മനുഷ്യത്വ രഹിതമായ നടപടിയാണ് കശ്മീരില്‍ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവരാണ് ഭര്‍തൃപിതാവും മാതാവും. അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാണോ എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലെന്നും കോണ്‍ഗ്രസ് നേതാവുകൂടിയായ ഊര്‍മിള മതോണ്ട്കര്‍ ആശങ്ക പ്രകടിപ്പിച്ചു.
സിനിമാതാരമായിരുന്ന ഊര്‍മിള കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
കശ്മീരിലെ കുട്ടികളുടെ കാര്യം ഓര്‍ക്കുമ്ബോള്‍ വിഷമമുണ്ടെന്ന് നടി തൃഷ കൃഷ്ണന്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിരോധനാജ്ഞയും കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുകയാണ്. അവരോട് ചെയ്യുന്ന ഹിംസയാണ് ഈ നടപടിയെന്നും തൃഷ കൃഷ്ണന്‍ വ്യക്തമാക്കി. ചെന്നൈയിലെ സ്‌റ്റെല്ല മാരിസ് കോളേജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു തൃഷ.