November 09, 2019
November 09, 2019
ന്യൂ ദൽഹി : അയോധ്യയിലെ ബാബരി മസ്ജിദ് - രാമക്ഷേത്ര തർക്ക ഭൂമി രാമക്ഷേത്രത്തിനായി വിട്ടുകൊടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.പകരം അഞ്ചേക്കർ ഭൂമി മറ്റൊരു സ്ഥലത്ത് മുസ്ലിം കക്ഷികൾക്ക് വിട്ടുകൊടുക്കണം. മൂന്ന് മാസത്തിനകം വിധി നടപ്പാക്കണ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു. രാമജന്‍മഭൂമിയെന്നത് നിയമ പരിധിയില്‍ വരുന്ന പ്രശ്നമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അയോധ്യയില്‍ പള്ളി നിര്‍മ്മിച്ചത് മീര്‍ ബാഖിയാണ്. ഇതു സംബന്ധിച്ച അലഹാബാദ് ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരിയാണ്. പള്ളിയുണ്ടാക്കിയ സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്ന പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍ തള്ളാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ഇരുകൂട്ടരും ആരാധന നടത്തിയിരുന്നു. ക്ഷേത്രം തകര്‍ത്താണ് പള്ളിയുണ്ടാക്കിയത് എന്നതിന് തെളിവില്ല. പള്ളി രാമജന്‍മ സ്ഥലത്താണെന്നത് തര്‍ക്ക വിഷയമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനാകില്ല.
വിധി വരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. മുൻകരുതലുകളെടുക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്‍കിയിരിക്കുകയാണ്. തുടര്‍ച്ചയായ 40 ദിവസം വാദം കേട്ട ശേഷമാണ് ഇന്ന് വിധി പറഞ്ഞിരിക്കുന്നത്.
1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. മസ്ജിദ് അടങ്ങുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വീതിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറയുന്നത്. നിര്‍മോഹി അഖാഡ, റാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് തുടങ്ങിയ കക്ഷികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
15 വര്‍ഷം കൊണ്ട് ഒന്‍പത് മാസത്തോളം വാദം കേട്ട ശേഷമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. അതനുസരിച്ച് റാം ലല്ലക്കാണ് ബാബരി മസ്ജിദ് നില നിന്ന സ്ഥലത്തിന്റെ മൂന്നിലൊന്ന് ഭാഗം. അതായത് രാമന്റെ ജന്‍മസ്ഥലമെന്ന് വാദിക്കുന്ന മര്‍മ്മ പ്രധാനമായ ഭാഗം- ഇത് ഈ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള ഭാഗമാണ്. ഇതിന് തൊട്ട് വെളിയിലുള്ള മൂന്നിലൊന്ന് ഭാഗമാണ് നിർമോഹി അഖാഡെക്ക് അനുവദിച്ചത്. ശേഷിക്കുന്ന മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും. ഈ തീരുമാനത്തിൽ വിയോജിച്ച് മൂന്നു പക്ഷവും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.