February 26, 2021
February 26, 2021
ദോഹ: ഖത്തറിന്റെ വ്യവസായ മേഖല ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചുവെന്ന് വാണിജ്യ, വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി. 2020 ലെ രാജ്യത്തെ ആകെ ഫാക്ടറികളുടെ എണ്ണം 927 ആണ്. 2019 നെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധനവാണ് ഫാക്ടറികളുടെ എണ്ണത്തില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മേഖലയിലെ വികസനമാണ് ഖത്തറിന്റെ വാണിജ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രധാനകാരണമെന്നും അദ്ദേഹം പറഞ്ഞു. ജൊവാന്‍ ബിന്‍ ജാസിം ജോയിന്റ് കമാന്റ് ആന്റ് സ്റ്റാഫ് കോളേജില്‍ 'പ്രതിരോധ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ ദേശീയ സമ്പദ്വ്യവസ്ഥയുടെ പങ്ക്' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
2020 ലെ വ്യവസായ മേഖലയിലെ ആകെ നിക്ഷേപം 2019 നെ അപേക്ഷിച്ച് 0.4 ശതമാനം വളര്‍ച്ചാ നിരക്കാണ് കാണിക്കുന്നത്. 26,300 കോടി റിയാലിന്റെ നിക്ഷേപമാണ് 2020 ല്‍ ഉണ്ടായത്. ഭൗമ-രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയിലും സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിന്‍ ഖത്തര്‍ വിജയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊവിഡ്-19 ഉള്‍പ്പെടെ ഖത്തര്‍ നേരിട്ട വെല്ലുവിളികള്‍, സമഗ്രമായ മുന്നേറ്റം കൈവരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തി. ഖത്തര്‍ സായുധ സേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ (പൈലറ്റ്) ഘനേം ബിന്‍ ഷഹീന്‍ അല്‍ ഘാനിം, സായുധസേനയിലെ നിരവധി ഉദ്യോഗസ്ഥര്‍, വിവിധ മന്ത്രാലയങ്ങളിലെയും സ്ഫാപനങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായി.
ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ നയത്തെ കുറിച്ച് മന്ത്രി പ്രത്യേകമായി പറഞ്ഞു. സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, പ്രാദേശിക വ്യവസായങ്ങളും കയറ്റുമതിയും വളര്‍ത്തുക, ഹൈഡ്രോകാര്‍ബണ്‍ ഇതര മേഖലകളില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക തുടങ്ങിയവയാണ് സാമ്പത്തിക നയത്തില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍. ഈ നയങ്ങളാണ് 2020 ന്റെ രണ്ടാം പാദത്തില്‍ ജി.ഡി.പിയുടെ 62 ശതമാനം സംഭാവന ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.