February 12, 2021
February 12, 2021
ദോഹ: കൊവിഡ്-19 രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഖത്തര്‍ പൗരന്‍ രോഗമുക്തനായി. കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് കടുത്ത സങ്കീര്‍ണ്ണതകള്‍ ഉണ്ടായിരുന്ന 65 കാരനായ വ്യക്തിയാണ് 144 ദിവസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ആശുപത്രി വിട്ടത്.
ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുന്നതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്.എം.സി) ഹസം മെബെയ്‌രീക്ക് ജനറല്‍ ആശുപത്രിയാണ് (എച്ച്.എം.ജി.എച്ച്) അറിയിച്ചത്. 2020 സെപ്റ്റംബറിലാണ് കൊവിഡ് ബാധിതനായ ഈ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്വാസകോശ ധമനിയിലെ രക്താതിസമ്മര്‍ദ്ദവുമായാണ് ഇദ്ദേഹം ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ്-19 കാരണം കടുത്ത ന്യൂമണിയ ബാധിച്ചതായി കണ്ടെത്തി. ഉടന്‍ തന്നെ ഹസം മെബെയ്‌രീക്ക് ജനറല്‍ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ ഫൈബ്രോസിസ്, അക്യൂട്ട് റെസ്പിരേറ്ററി ഫെയിലിയര്‍, കരളിന്റെ പ്രവര്‍ത്തനത്തിലെ അപാകത തുടങ്ങിയവ കൂടി എത്തിയതോടെ ഇദ്ദേഹത്തിന്റെ നില വഷളായി.
ദീര്‍ഘമായ സമയം തീവ്രപരിചരണ വിഭാഗത്തിലെ (ഐ.സി.യു) വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹമെന്ന് ഹസം മെബെയ്‌രീക്ക് ജനറല്‍ ആശുപത്രിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹുസൈന്‍ അല്‍ ഇഷാഖ് പറഞ്ഞു. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായത്.
പതുക്കെ ഇദ്ദേഹം കൈകാലുകള്‍ ചലിപ്പിക്കാന്‍ തുടങ്ങുകയും ബോധാവസ്ഥയിലേക്ക് മടങ്ങിയെത്തി ആരോഗ്യപ്രവര്‍ത്തകരോട് സംസാരിക്കാനും ആരംഭിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതോടെ പിന്നീട് ഇദ്ദേഹത്തെ ഖത്തര്‍ റീഹീബിലേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റുകയും ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ളവ നല്‍കുകയും ചെയ്തുവെന്നും ഹുസൈന്‍ അല്‍ ഇഷാഖ് പറഞ്ഞു.
ഹസം മെബെയ്‌രീക്ക് ജനറല്‍ ആശുപത്രിയിലെ ഡോ.മുഹമ്മദ് അല്‍ ഖത്തീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇദ്ദേഹത്തെ ചികിത്സിച്ചത്. കൊവിഡ്-19 രോഗികളെ ചികിത്സിക്കാനായി ഡോ. മുഹമ്മദ് അല്‍ ഖത്തീബിന്റെ നേതൃത്വത്തില്‍ ഫിസിഷ്യന്‍മാര്‍, നഴ്‌സുമാര്‍, സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഹസം മെബെയ്‌രീക്ക് ജനറല്‍ ആശുപത്രിയില്‍ ഉള്ളത്. ഇവര്‍ നല്‍കുന്ന മികച്ച ചികിത്സയുടെയും സേവനത്തിന്റെയും ഉദാഹരണമാണ് 65 കാരനായ കൊവിഡ് ബാധിതന്‍ രോഗമുക്തനായത്.
സുഖം പ്രാപിച്ച് ആശുപത്രി വിട്ട 65 കാരന്റെ കുടുംബം ഹസം മെബെയ്‌രീക്ക് ജനറല്‍ ആശുപത്രി മാനേജ്‌മെന്റിനെയും ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും പ്രശംസിച്ചു.
വീഡിയോ കാണാം:
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.