January 06, 2021
January 06, 2021
ദോഹ: ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കാനുള്ള അനുരഞ്ജന കരാറിൽ ഇന്നലെ റിയാദിൽ ഒപ്പുവെച്ചതിനു പിന്നാലെ ഖത്തർ ധനകാര്യ മന്ത്രി അലി ഷരീഫ് അൽ എമദി ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിലെത്തി ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടലിന്റെ ഉത്ഘാടനം നിർവഹിച്ചു. ദോഹയിൽ നിന്നും ഖത്തറിന്റെ വിമാനത്തിൽ സൌദിയുടെയുംഈജിപ്തിന്റെയും വ്യോമപാതകളിലൂടെ യാത്ര ചെയ്താണ് അദ്ദേഹം കെയ്റോയിൽ ലാൻഡ് ചെയ്തതെന്ന് ഈജിപ്ത് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.. 2017ന് ശേഷം ഇതാദ്യമായാണ് ഒരു ഖത്തർ വിമാനം സൌദിക്കും ഈജിപ്റ്റിനും മുകളിലൂടെ നേരിട്ട് കയ്‌റോയിൽ പറന്നെത്തുന്നത്.
കെയ്റോയിലെ നൈൽ കോർണിഷിൽ സ്ഥിതി ചെയ്യുന്ന ഖത്തർ ദിയാറിന്റെ ഉടമസ്ഥതയിലുള്ള സെൻറ് റെജിസ് ഹോട്ടലിൻറെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.
ഒരു ബില്യൺ അമേരിക്കൻ ഡോളർ ചിലവിൽ നിർമിച്ച പൂർണമായും ഖത്തർ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ഉദ്ഘാടനം ഇന്നാണ് നിർവഹിച്ചത്. ചടങ്ങിൽ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്റ്റീവൻ മുനിക്കിനും ഈജിപ്ഷ്യൻ ധനകാര്യ മന്ത്രി ഡോ: മുഹമ്മദ് മൊയിതും സന്നിഹിതരായിരുന്നു.
2013 ൽ നിർമാണം ആരംഭിച്ച സെൻറ് റെജിസ് കെയ്റോ ഹോട്ടലിൻറെ ഉദ്ഘാടനം രണ്ട് വർഷം മുൻപെ നടത്താനാണ് ആദ്യം ഖത്തർ ദിയാർ നിശ്ചയിച്ചിരുന്നത്. എന്നാൽ ഖത്തറിന് മേൽ മറ്റ് മൂന്ന് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഈജിപ്റ്റും ഉപരോധം ഏർപ്പെടുത്തിയതോടെ ഹോട്ടൽ ഉദ്ഘാടനം തടസ്സപ്പെട്ടു.
9400 സ്ക്വയർ മീറ്ററിൽ ഒരു ബില്ല്യൺ ഡോളർ ചെലവിട്ടാണ് ഹോട്ടൽ നിർമ്മിച്ചത്. 515 മുറികളാണുള്ളത്. മാരിയറ്റ് ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ളതാണ് സെൻറ് റെജിസ് ബ്രാൻറ്.
ഖത്തറിൽ നിന്ന് വരുന്നതും ഖത്തറിലേക്ക് പോവുന്നതുമായ വിമാനങ്ങൾക്ക് സഞ്ചരിക്കുന്നതിനായി തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുന്നതായി ഈജിപ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദോഹയിലേക്കുള്ള വിമാന സർവ്വീസും വൈകാതെ പുഃനസ്ഥാപിക്കുമെന്ന് ഈജിപ്ത് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക