November 14, 2020
November 14, 2020
ദോഹ : കോവിഡ് ഉണ്ടാക്കിയ അമിശ്ചിതത്വത്തിനും സാമ്പത്തിക പ്രതിസന്ധികൾക്കും പിന്നാലെ ഖത്തറില്‍ ആഭ്യന്തര ടൂറിസം ശക്തിപ്പെടുന്നതായി റിപ്പോർട്ട്.. ബീച്ച് ഫ്രണ്ട് ഹോട്ടലുകളിലാണ് ഇതിന്റെ പ്രതിഫലനം ഏറ്റവും കൂടുതല്‍ ദൃശ്യമായത്. സുപ്രധാനമായ പദ്ധതികളിലൂടെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കുഷ്മാന്‍ ആന്‍ഡ് വേക്ക് ഫീല്‍ഡ് ഖത്തര്‍ (സി.ഡബ്ല്യു.ക്യു) പറയുന്നത്.
വിദേശ ടൂറിസ്റ്റുകളുടെ അഭാവം ഹോട്ടലുകളെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ അതേസമയം ആഭ്യന്തര ടൂറിസത്തില്‍ ഈ സമയത്ത് വര്‍ധനവുണ്ടായതായി സി.ഡബ്ല്യു.ക്യു അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം രണ്ടാം പാദത്തിലാണ് ഹോട്ടലുകള്‍ വീണ്ടും തുറന്നത്. ഇതിനു ശേഷം ബീച്ച് ഫ്രണ്ട് ഹോട്ടലുകളിലെത്തുന്ന ഖത്തര്‍ നിവാസികളുടെ എണ്ണം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണം ഒഴിവുകാല യാത്രകളെയും ജോലിസംബന്ധമായ യാത്രകളെയും ബാധിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം ആഭ്യന്തര ടൂറിസത്തിലും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും ഇക്കാലയളവിൽ വർധനവുണ്ടായി.' -സി.ഡബ്ല്യു.ക്യു ജനറല്‍ മാനേജര്‍ എഡ്ഡ് ബ്രൂക്‌സ് പറഞ്ഞു.
കൊവിഡ്-19 മഹാമാരി കാരണം തിരിച്ചടി നേരിട്ട ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വേകാന്‍ ടൂറിസം രംഗത്തെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാല്‍വ ബീച്ച് റിസോര്‍ട്ട്, സുലാല്‍ വെല്‍നെസ് റിസോര്‍ട്ട്, ഖത്തൈഫാന്‍ ദ്വീപുകള്‍, ലുസൈല്‍, ദോഹ ഒയാസിസ് എന്നിവയുടെ വികസനവും ദോഹ തുറമുഖത്തിന്റെ നവീകരണവും ചരിത്ര നഗരങ്ങളുടെ പുനരുജ്ജീവനവുമെല്ലാം ഖത്തറിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഇതോടെ ടൂറിസ്റ്റുകളുടെ എണ്ണവും വരുമാനവും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം,ഈ വര്‍ഷം ജൂലൈയില്‍ ഹോട്ടല്‍ ഒക്യുപ്പന്‍സി 51 ശതമാനമായി കുറഞ്ഞുവെന്നാണ് പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 2019 ജൂലൈയില്‍ ഇത് 64 ശതമാനം ആയിരുന്നു.
വിദേശത്തു നിന്നും തിരികെയെത്തുന്ന സ്വദേശികള്‍ക്കുള്ള ക്വീറന്റൈന്‍ കേന്ദ്രങ്ങളായി ഖത്തറിലെ പല ത്രീ സ്റ്റാര്‍ ഹോട്ടലുകളെയും ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളെയും ഉപയോഗിച്ചിരുന്നു. ഒക്യുപ്പന്‍സി നിരക്ക് കൂപ്പുകുത്താതിരിക്കാന്‍ കാരണം ഇതായിരുന്നുവെന്നും സി.ഡബ്ല്യു.ക്യു പറയുന്നു. ഒക്യുപ്പന്‍സി നിരക്ക് ശക്തിപ്പെടുത്താന്‍ ടൂറിസം രംഗം ശക്തിപ്പെടേണ്ടതുണ്ടെന്നും സി.ഡബ്ല്യു.ക്യു റിപ്പോര്‍ട്ടില്‍ പറയുന്നു.
(അവലംബം : സന്തോഷ് വി പെരുമാൾ,ഗൾഫ് ടൈംസ് )
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.