December 02, 2019
December 02, 2019
ദോഹ : അറേബ്യൻ ഗൾഫ് കപ്പിൽ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഖത്തർ യു.എ.ഇ യെ പരാജയപ്പെടുത്തി. ഇരുപതാം മിനുട്ടിൽ അക്രം അഫീഫാണ് ഖത്തറിന് വേണ്ടി ആദ്യ ഗോൾ നേടിയത്. ഇരുപത്തിയെട്ടാം മിനുട്ടിൽ അക്രം അഫീഫ് തന്നെ പെനാൽറ്റി കിക്കിലൂടെ രണ്ടാമത്തെ ഗോളും യു.എ.ഇയുടെ വലയിൽ എത്തിച്ചു. ഇന്ന് എ.എഫ്.സിയുടെ പ്ലേയർ ഓഫ് ദി ഇയർ 2019 പുരസ്കാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് രാജ്യത്തെയും കളിയാരാധകരെയും ആവേശത്തിന്റെ പാരമ്യതയിലെത്തിച്ചു അഫീഫ് എട്ടു മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു ഗോളുകൾ നേടിയത്. അമ്പത്തിമൂന്നാം മിനുട്ടിൽ ഹസൻ അൽ ഹൈദോസ് കൂടി ഗോൾ നേടിയതോടെ ഖത്തറിന്റെ ഗോൾ നില മൂന്നായി ഉയർന്നു. എന്നാൽ മുപ്പത്തിമൂന്നാം മിനുട്ടിലും എഴുപത്തിയേഴാം മിനുട്ടിലും യു.എ.ഇക്ക് വേണ്ടി അലി മക്ബൂത് നേടിയ രണ്ടു ഗോളുകൾ യു.എ.ഇ യുടെ അഭിമാനം ഉയർത്തി.
തൊണ്ണൂറാം മിനുട്ടിലെ അവസാന നിമിഷം ബു ആലം കൂകി അവസാന ഗോൾ കൂടി യു.എ.ഇ യുടെ ഗോൾവലയിലേക്ക് പായിച്ചതോടെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഖത്തർ വിജയം ഉറപ്പിക്കുകയായിരുന്നു.
ഇരു ടീമുകളും പരസ്പരം ആക്രമിച്ചും പ്രതിരോധിച്ചും മുന്നേറിയ മത്സരത്തിൽ തുടക്കം മുതൽ ആവേശം നിറഞ്ഞുനിന്നിരുന്നു.