September 03, 2019
September 03, 2019
അഫ്ഗാനിസ്താനിലെ അഞ്ചു താവളങ്ങളില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കുമെന്നാണു കരാറിലെ ധാരണ.
കാബൂള്‍: താലിബാനുമായുള്ള അനുരഞ്ജന കരാറിന്റെ ഭാഗിക വിശദാംശങ്ങള്‍ പുറത്തു വന്നു.അഫ്ഗാന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക യു.എസ് ദൂതന്‍ സല്‍മായ് ഖലീല്‍സാദ് ആണ് കരാറിലെ സുപ്രധാന വ്യവസ്ഥകള്‍ വെളിപ്പെടുത്തിയത്. താലിബാനുമായുള്ള സമാധാന കരാറിനായി ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്നയാള്‍ കൂടിയാണ് ഖലീല്‍സാദ്.ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ കഴിഞ്ഞ ദിവസം സമാപിച്ച ഒൻപതാം വട്ട ചർച്ചയിലെ വിവരങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
അഫ്ഗാനിസ്താനിലെ അഞ്ചു താവളങ്ങളില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കുമെന്നാണു കരാറിലെ ധാരണ. അന്തിമ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ വ്യവസ്ഥകള്‍ നാലു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഖലീല്‍സാദ് അറിയിച്ചു. കരാറിനനുസരിച്ചു നിബന്ധനകള്‍ മുന്നോട്ടുപോകുകയാണെങ്കില്‍ 135 ദിവസങ്ങൾക്കകം അഫ്ഗാനിലെ അഞ്ചു താവളങ്ങളില്‍ നിന്ന് യു.എസ് സൈന്യം പിന്മാറും. ഇരുകക്ഷികളും അന്തിമ കരാറിന്റെ പടിവാതില്‍ക്കലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഹയില്‍ താലിബാനുമായുള്ള ഒന്‍പതാം ഘട്ട ചര്‍ച്ച സമാപിച്ച ശേഷം അഫ്ഗാനിലെത്തിയതായിരുന്നു ഖലീല്‍സാദ്.
താലിബാനുമായുള്ള കരാറിന്റെ കരടുരൂപം കഴിഞ്ഞ ദിവസം ഖലീല്‍സാദ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയെ കാണിക്കുകയും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.അഫ്‌ഗാനിസ്ഥാനിൽ താലിബാനും അമേരിക്കൻ പിന്തുണയുള്ള സർക്കാരും തമ്മിൽ വർഷങ്ങളായി തുടരുന്ന രക്തരൂക്ഷിതമായ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടാണ് ഖത്തർ സമാധാന ചർച്ചകൾക്ക് മാധ്യസ്ഥം വഹിക്കുന്നത്.