January 24, 2021
January 24, 2021
ദോഹ : ഈ വര്‍ഷം അവസാനത്തോടെ ഖത്തറിലും വാറ്റ് (മൂല്യവര്‍ധിത നികുതി) നടപ്പാക്കാന്‍ സാധ്യത. ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ഈയിടെ ഒപ്പുവെച്ച കരാര്‍ പ്രകാരമാണിത്. ജി.സി.സി മുന്നോട്ടുവെച്ച വാറ്റ് ചട്ടങ്ങള്‍ക്ക് ഖത്തര്‍ നേരത്തേ തന്നെ അംഗീകാരം നല്‍കിയിരുന്നു. വാറ്റ് നടപ്പില്‍ വരുത്തുന്നതിനാവശ്യമായ അടിയന്തര സംവിധാനങ്ങളും നടപടികളും ഖത്തര്‍ ജനറല്‍ ടാക്സ് അതോറിറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഈ വര്‍ഷംതന്നെ വാറ്റ് നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍, ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ലെന്നും ഈ രംഗെത്ത വിദഗ്ധര്‍ പറയുന്നു. ഇതുസംബന്ധിച്ച് 'ഗള്‍ഫ് ടൈംസ്' പത്രവും വാര്‍ത്ത നല്‍കിയിരുന്നു. വാറ്റ് നടപ്പാക്കുന്നതിലേക്കുള്ള ചുവടുവെപ്പിലാണ് രാജ്യമെന്ന് 'ടാക്സ് ഫോര്‍ ഖത്തരി ബിസിനസ്' എന്ന തലക്കെട്ടില്‍ ഏണസ്റ്റ് ആന്‍ഡ് യങ് നടത്തിയ വെര്‍ച്വല്‍ സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഈയിടെ ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം രാജ്യത്ത് ഉടന്‍ തന്നെ വാറ്റ് നടപ്പാക്കാനുള്ള സാധ്യതകളാണുള്ളത്. കമ്പനികൾ ഇതിനായി തയാറെടുക്കണമെന്നും ചുരുങ്ങിയത് ആറു മാസമെങ്കിലും ഇതിനായി ആവശ്യം വരുമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. വാറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുമതി ഇപ്പോഴും ലഭിച്ചിട്ടില്ല.
എന്നാല്‍, നടപടികള്‍ ജനറല്‍ ടാക്സ് അതോറിറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അല്‍ തമീമി ആന്‍ഡ് കമ്പനിയും ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്‍റ്സ് അസോസിയേഷനും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ നികുതി സംവിധാനത്തില്‍ ഖത്തര്‍ വരുത്തിയ മാറ്റങ്ങളെല്ലാം സമീപഭാവിയില്‍ തന്നെ വാറ്റ് നടപ്പാക്കുമെന്നതിലേക്കാണ് സൂചന നല്‍കുന്നത്. കോവിഡ്-19നെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ നിലവിലെ വ്യാപാരം ശക്തിപ്പെടുത്തുന്നതിലേക്ക് സര്‍ക്കാറുകളെ നിര്‍ബന്ധിപ്പിച്ചതായി ഇ.വൈ ബിസിനസ് ടാക്സ് ഉപദേശക സമിതിയായ അഹ്മദ് അദ്ദുസൂകി പറഞ്ഞു.
മേഖലയില്‍ തന്നെ ടാക്സ് റിട്ടേണ്‍, പേമെന്‍റ് എന്നിവയുടെ കാലാവധി ദീര്‍ഘിപ്പിച്ച ആദ്യ സ്ഥാപനമായിരുന്നു ഖത്തറിലെ ജനറല്‍ ടാക്സ് അതോറിറ്റി. കൂടുതല്‍ വരുമാനം ലഭിക്കുന്നതിന് ടാക്സ് അതോറിറ്റി വീണ്ടും ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ഇതിനാലാണ് വാറ്റ് നടപ്പാക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.