March 25, 2020
March 25, 2020
ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി രോഗികളെ കിടത്തി ചികിത്സയ്‌ക്കാനുള്ള സൗകര്യം 18,000 കിടക്കകളായി ഉയരുമെന്ന് ദേശീയ ദുരന്തനിവാരണ സമിതി വക്താവ് ലുൽവാ അൽ ഖാതിർ അറിയിച്ചു.ഇന്നലെ വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് അടിസ്ഥാന വൈദ്യസഹായത്തിനുള്ള സൗകര്യങ്ങളും നേഴ്‌സിങ് സേവനവും കൂടുതൽ പേർക്ക് ലഭ്യമാക്കാനുള്ള പദ്ധതികൾ നടന്നുവരികയാണ്. ഇത് പൂർത്തിയായാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യം 18,000 കിടക്കകളാകും.. കോവിഡിനെ നേരിടാനുള്ള സജീവ നടപടികളുടെയും ഭാവിയിലേക്കുള്ള ആസൂത്രണത്തിന്റെയും ഭാഗമാണ് ഇതെന്നും അവർ വിശദീകരിച്ചു. ചെറിയ അസുഖങ്ങൾ നേരിടുന്ന തൊഴിലാളികൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ നൽകുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം സായുധസേനയുമായി സഹകരിച്ച് രണ്ട് താൽക്കാലിക ആശുപത്രികൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ലുൽവാ അൽ ഖാതിർ വ്യക്തമാക്കി.
രണ്ട് താൽകാലിക ആശുപത്രികളിലുമായി 4,645 രോഗികളെ കിടത്തി ചികിൽസിക്കാൻ സൗകര്യമുണ്ട്.24 മണിക്കൂറും ആവശ്യമായ വൈദ്യസഹായവും നേഴ്‌സിങ് സേവനങ്ങളും ഇവിടെ ലഭ്യമാണ് - അവർ പറഞ്ഞു. കോവിഡിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് കണ്ടെത്തിയാൽ അത് സ്വന്തമാക്കുന്ന ആദ്യ രാജ്യങ്ങളിലൊന്ന് തീർച്ചയായും ഖത്തറായിരിക്കും. പല രാജ്യങ്ങളും കമ്പനികളും കോവിഡിന് മരുന്ന് കണ്ടെത്തിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും അതിനിയും ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ടെന്നും ഒരു ചോദ്യത്തിനുള്ള മറുപടിയായി ലുൽവാ അൽ ഖാതിർ വ്യക്തമാക്കി.
ഇന്നലെ ഖത്തറിൽ 25 പേരിൽ കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 526 ആയി
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.