July 27, 2020
July 27, 2020
ദോഹ: ദോഹയിലെ ആദ്യകാല മലയാളി റെസ്റ്റോറന്റുകളിൽ ഒന്നായ ടാക്സി ഹോട്ടൽ (അൽ സലഹിയ റെസ്റ്റോറന്റ്) ഉടമ കോഴിക്കോട് ജില്ലയിലെ പാറക്കടവ് ഉമ്മത്തൂർ സ്വദേശി വെളുത്ത പറമ്പത്ത് സൂപ്പി ഹാജി(70) നാട്ടിൽ നിര്യാതനായി.അസുഖ ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി നാട്ടിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച(ഇന്ന്) വെളുപ്പിന് നാലു മണിയോടെ വീട്ടിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് എറണാകുളം ലെയ്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പിന്നീട് വീട്ടിലേക്ക് മാറ്റുകയായിരുന്നു.
അമ്പത് വർഷങ്ങൾക്ക് മുമ്പ് സൂപ്പി ഹാജിയുടെ പിതാവ് അബ്ദുല്ല തുടങ്ങിയ സലഹിയ റെസ്റ്റോറന്റ് അദ്ദേഹത്തിന്റെ മരണ ശേഷം സൂപ്പി ഹാജിയും സഹോദരൻ ഖാദറും ചേർന്നാണ് നടത്തിയിരുന്നത്. ദോഹയിലെ ഹോളിഡേ വില്ലയ്ക്ക് സമീപം മുംതസ പാർക്കിന് അഭിമുഖമായുള്ള റെസ്റ്റോറന്റ് പിന്നീട് ടാക്സി ഡ്രൈവർമാരുടെ പ്രിയപ്പെട്ട ഇടമായി മാറുകയായിരുന്നു. രാത്രി ഏറെ വൈകിയും ഹോട്ടലിനു മുന്നിൽ ടാക്സികളുടെ നീണ്ട നിര തന്നെ കാണുമായിരുന്നു.ഇത് കാരണമാണ് സലഹിയ റെസ്റ്റോറന്റ് പിൽക്കാലത്ത് ടാക്സി ഹോട്ടൽ എന്ന് അറിയപ്പെടാൻ തുടങ്ങിയത്.സൂപ്പി ഹാജിയുടെ സൗമ്യമായ പെരുമാറ്റവും സൗകര്യപ്രദമായി വാഹനം പാർക്ക് ചെയ്ത് കുറഞ്ഞ നിരക്കിൽ ഭക്ഷണം കഴിക്കാമെന്നതും ടാക്സി ഹോട്ടലിനെ സാധാരണക്കാരന്റെ പ്രിയപ്പെട്ട റെസ്റ്റോറന്റാക്കി മാറ്റുകയായിരുന്നു. മലയാളികൾ ഉൾപെടെ ഇന്ത്യക്കാർക്ക് ഒത്തുചേരാനുള്ള ഇടം കൂടിയായി കാലക്രമേണ ടാക്സി ഹോട്ടൽ മാറുകയായിരുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഖത്തറിലുള്ള സൂപ്പി ഹാജി തന്റെ ഹോട്ടലിൽ എത്തുന്ന എല്ലാവരോടും ചിരപരിചിതനെ പോലെ അടുത്തിടപഴകുകയും അവരുമായി സൗഹൃദം പുലർത്തുകയും ചെയ്തിരുന്നു.
ഫാത്തിമയാണ് ഭാര്യ.മക്കൾ :ജലീൽ,ഹാരിസ്,ജസീന,സുമയ്യ.
മൃതദേഹം ഇന്ന് രാവിലെ പാറക്കടവ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക