February 05, 2021
February 05, 2021
ദോഹ: ഖത്തറിന്റെ സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി, ഫിഫ ലോകകപ്പ് ഖത്തര്‍ 2022 എല്‍.എല്‍.സി (ക്യു 22), എന്നിവര്‍ ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതിയുമായി (എന്‍.എച്ച്.ആര്‍.സി) തൊഴിലാളികളുടെ മനുഷ്യാവകാശം സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 2022 ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ മനുഷ്യാവകാശങ്ങളുടെ എല്ലാ വശങ്ങളും പരിഗണിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് മനുഷ്യാവകാശ പ്രശ്‌നങ്ങളെ കുറിച്ച് അവബോധം വളര്‍ത്താനായാണ് ധാരണാ പത്രം ഒപ്പുവച്ചത്.
സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി, എന്‍.എച്ച്.ആര്‍.സി ചെയര്‍മാന്‍ അലി സമിഖ് അല്‍ മാരി, ക്യു 22 സി.ഇ.ഒ നാസര്‍ അല്‍-ഖതെര്‍ എന്നിവരാണ് ബുധനാഴ്ച ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിന് സംയുക്ത വര്‍ക്കിങ് ഗ്രൂപ്പ് സ്ഥാപിക്കുമെന്ന് ധാരണാ പത്രം ഒപ്പുവച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2022 ലെ ഖത്തര്‍ ലോകകപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികളുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയ്ക്കായി സുപ്രീം കമ്മിറ്റി അശ്രാന്തമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഹസ്സന്‍ അല്‍ തവാദി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലുണ്ടായ തങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മികവിന് അറബ് മേഖലയിലും ലോകമാകെയും ഒരു മാനദണ്ഡം സൃഷ്ടിച്ചുവെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
'മനുഷ്യാവകാശങ്ങളോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്നതാണ് ക്യു 22, എന്‍.എച്ച്.ആര്‍.സി എന്നിവരുമായി ഞങ്ങള്‍ ഒപ്പുവച്ച ധാരണാപത്രം. നമ്മുടെ ചരിത്രപരമായ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് രണ്ട് വര്‍ഷത്തിന് മുമ്പ് തന്നെ ഞങ്ങള്‍ ഈ ധാരണാപത്രം ഒപ്പുവച്ചു. മനുഷ്യാവകാശങ്ങളെയും തൊഴിലാളികളുടെ ക്ഷേമത്തെയും കുറിച്ചുള്ള ഖത്തറിന്റെ കാഴ്ചപ്പാടിന് ഖത്തര്‍ ലോകകപ്പ് അര്‍ത്ഥവത്തായ സംഭാവന നല്‍കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഞങ്ങളുടെ ലക്ഷ്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.' -അദ്ദേഹം പറഞ്ഞു.
2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ് നടക്കുന്നത്. എട്ട് സ്റ്റേഡിയങ്ങളിലായി 32 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുക.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.