September 16, 2020
September 16, 2020
ദോഹ : ശഹാനിയയിൽ കുടുംബ പാർപ്പിട മേഖലയിൽ തൊഴിലാളികൾ താമസിച്ചിരുന്ന പന്ത്രണ്ട് വീടുകൾ മുനിസിപ്പൽ അധികൃതർ ഒഴിപ്പിച്ചു.ഭരണ വികസന തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കുടുംബങ്ങൾക്കായുള്ള പ്രത്യേക പാർപ്പിട മേഖലയിൽ തൊഴിലാളികൾ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തിയത്.ഈ മേഖലയിൽ ഇത്തരം മുപ്പത്തിയേഴോളം വീടുകളിൽ തൊഴിലാളികൾ താമസിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.കുടുംബങ്ങൾക്ക് മാത്രമായി നിശ്ചയിച്ച പാർപ്പിട മേഖലകളിൽ തൊഴിലാളികൾ ഒരുമിച്ചു താമസിക്കുന്നത് നിയമലംഘനമാണെന്ന് മുനിസിപ്പൽ മന്ത്രാലയം അറിയിച്ചു.കുടുംബങ്ങൾക്കായി നിർമിച്ച വീടുകളിൽ ബാച്‌ലേഴ്‌സ് താമസിക്കുന്നത് വിലക്കിക്കൊണ്ടുള്ള 2010ലെ പതിനഞ്ചാം നമ്പർ നിയമ ഭേദഗതി പ്രകാരമാണ് നടപടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുംബങ്ങൾക്ക് മാത്രമായുള്ള പാർപ്പിട മേഖലകൾ വ്യക്തമാക്കി കൊണ്ടുള്ള മാപ്പുകൾ മുനിസിപ്പൽ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.ഇത്തരം മേഖലകളിൽ ബാച്‌ലേഴ്‌സ് താമസിക്കുന്നത് ശിക്ഷാർഹമാണ്.ആറ് മാസം വരെ ജയിൽ ശിക്ഷയും അമ്പതിനായിരം മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് നിയമലംഘകർക്ക് ശിക്ഷ ലഭിക്കുക.അതേസമയം,സ്ത്രീ തൊഴിലാളികളെയും ഹൗസ് ഡ്രൈവർമാർ ഉൾപെടെയുള്ള ഗാർഹിക തൊഴിലാളികളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിയമനടപടികൾ ഒഴിവാക്കുന്നതിന് റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്കും കെട്ടിട ഉടമകൾക്കും മന്ത്രാലയം ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക