June 14, 2020
June 14, 2020
ദോഹ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നാളെ(തിങ്കളാഴ്ച) മുതൽ ഇളവുകൾ അനുവദിച്ചു തുടങ്ങും. രാജ്യത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്നും ആദ്യഘട്ടം ജൂൺ 15 ന് നിലവിൽ വരുമെന്നും വിദേശകാര്യ സഹമന്ത്രിയും സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവുമായ ലുലുവ അല്‍ ഖാത്തര്‍ അറിയിച്ചിരുന്നു.. നാല് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത്.ഇതനുസരിച്ച് തിങ്കളാഴ്ച ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ മാളുകളിലെയും വാണിജ്യ സമുച്ചയങ്ങളിലെയും വാണിജ്യ സ്ഥാപനങ്ങൾ,ചില പള്ളികൾ,പാർക്കുകൾ എന്നിവ ഉപാധികളോടെ തുറക്കും.സ്വകാര്യ ക്ലിനിക്കുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും നാളെ മുതൽ കൂടുതൽ പ്രവർത്തനാനുമതി നൽകും.
മാളുകളിലെ സമയക്രമവും നിബന്ധനകളും
സ്വകാര്യ ക്ലിനിക്കുകൾ
രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എല്ലാ സ്‌പെഷ്യാലിറ്റികളും തിങ്കളാഴ്ച്ച മുതല്‍ തുറന്നു പ്രവർത്തിക്കാൻ ആരോഗ്യമന്ത്രാലയം അനുമതി നൽകി. മൊത്തം ശേഷിയുടെ 40 ശതമാനം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിബന്ധന. സേവനങ്ങൾ പരമാവധി ടെലി മെഡിസിന്‍ സര്‍വീസ് വഴിയാക്കണം.
അതേ സമയം, വീടുകളിൽ ചെന്നുള്ള ഡോക്ടര്‍മാരുടെ സേവനം, ഫിസിയോ തെറാപ്പി, ദിവസേനയുള്ള നഴ്‌സിങ് എന്നിവയ്ക്കുള്ള നിരോധനം തുടരും.
പാർക്കുകൾ തുറക്കുമ്പോൾ
തിങ്കളാഴ്ച്ച മുതല്‍ ഏതാനും പബ്ലിക് പാര്‍ക്കുകള്‍ തുറക്കാൻ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. അല്‍ വക്‌റ പബ്ലിക് പാര്‍ക്ക്, അല്‍ ഖോര്‍ പാര്‍ക്ക്, അല്‍ ഖുതൈഫ പാര്‍ക്ക്, അല്‍ ശമാല്‍ സിറ്റി പാര്‍ക്ക്, അല്‍ സൈലിയ പാര്‍ക്ക്, അല്‍ ദഫ്‌ന പാര്‍ക്ക്, അല്‍ റയ്യാന്‍ മ്യൂസിയം പാര്‍ക്ക് എന്നിവയാണ് ആദ്യഘട്ടത്തില്‍ തുറക്കുക.
രാവിലെ 4 മുതല്‍ 9 വരെയും വൈകീട്ട് 4 മുതല്‍ രാത്രി 10വരെയും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. പാര്‍ക്കിലെത്തുന്നവർ ഇഹ്തിറാസ് ആപ്പില്‍ പച്ച തെളിഞ്ഞതായി കാണിക്കണം. ശരീര താപനില പരിശോധിച്ചാണ് അകത്തേക്കു പ്രവേശിപ്പിക്കുക. വ്യായാമത്തിന് മാത്രമായാണ് ഇപ്പോള്‍ പാര്‍ക്കുകള്‍ അനുവദിക്കുകയെന്നും വെറുതെ പാർക്കിൽ ചെന്നിരിക്കാൻ പാടില്ലെന്നും മുനിസിപ്പൽ പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചു.
പള്ളികൾ തുറക്കും
ജൂണ്‍ 15ന് ആരംഭിക്കുന്ന ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ചില പള്ളികൾ പ്രാർത്ഥനക്കായി തുറക്കും. വലിയ ജനസാന്ദ്രതയില്ലാത്ത പ്രദേശങ്ങളിലെ 494 പള്ളികളാണ് ആദ്യഘട്ടത്തിൽ തുറക്കുക. തുറക്കുന്ന പള്ളികളുടെ പട്ടിക ഔഖാഫ് മതകാര്യ മന്ത്രാലയം ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് അനുമതിയുണ്ടാവില്ല. ആഗസ്തില്‍ ആരംഭിക്കുന്ന മൂന്നാംഘട്ടത്തില്‍ രാജ്യത്തെ 54 മസ്ജിദുകളില്‍ ജുമുഅ പ്രാര്‍ഥന അനുവദിക്കും. സപ്തംബറില്‍ ആരംഭിക്കുന്ന നാലാംഘട്ടത്തിലാണ് മസ്ജിദുകള്‍ തുറക്കുന്നത് പൂര്‍ണമാവുക.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക