February 16, 2020
February 16, 2020
ദോഹ : ഗള്‍ഫ് രാജ്യങ്ങൾക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ സൗദി ഉള്‍പ്പെടെ ചതുര്‍ രാജ്യങ്ങളുമായുള്ള നടത്തിവന്ന അനൗപചാരിക ചര്‍ച്ചകൾ നിലച്ചതായി ഖത്തര്‍. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി രണ്ട് അയൽരാജ്യങ്ങളുമായി നടത്തിവന്ന അനൗപചാരിക ചർച്ചകൾ തുടക്കത്തിലേ പാളിയതായി കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത സ്ഥിരീകരിക്കുന്നതാണ് ഖത്തർ വിദേശകാര്യ മന്ത്രിയുടെ പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ ജനുവരിയോടെ അനുരഞ്ജന ചർച്ചകൾ അവസാനിച്ചതായാണ് ഖത്തർ വിദേശകാര്യ മന്ത്രി വെളിപ്പെടുത്തിയത്. മ്യുണിക്കിൽ നടന്ന സുരക്ഷാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കര-വ്യോമാതിർത്തികൾ തുറന്ന് ഖത്തറിലെ ജനങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് നീക്കണമെന്ന ഖത്തറിന്റെ നിർദേശം ഉപരോധ രാജ്യങ്ങൾ തള്ളിയതാണ് ചർച്ച മുടങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ.അതേസമയം,നയതന്ത്ര മേഖലയിൽ ഉൾപെടെ ഖത്തർ തങ്ങളുടെ നിലപാട് മാറ്റിയാൽ മാത്രമേ ഇക്കാര്യം പരിഗണിക്കൂ എന്ന തീരുമാനത്തിൽ ചതുർരാജ്യങ്ങൾ ഉറച്ചുനിൽക്കുകയായിരുന്നു. ഇറാൻ,തുർക്കി എന്നീ രാജ്യങ്ങളുമായുള്ള ഖത്തറിന്റെ നല്ല ബന്ധമാണ് സൗദി സഖ്യരാജ്യങ്ങളുടെ അസംതൃപ്തിക്ക് കാരണമെന്നാണ് സൂചന.
2017 ജൂണ്‍ മുതലാണ് ഖത്തറുമായി സൗദി,യു.എ.ഇ,ബഹ്‌റൈന്‍,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചത്.