March 18, 2021
March 18, 2021
ദോഹ: ലോകാരോഗ്യ സംഘടനയ്ക്ക് ഒരു കോടി ഡോളര്‍ സംഭാവന നല്‍കാനുള്ള കരാറില്‍ ഖത്തര്‍ ഒപ്പു വച്ചു. ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, സുരക്ഷിതമായ ലോകം സാധ്യമാക്കുക, ദുര്‍ബലരായവരെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള ലോകാരോഗ്യ സംഘടനയുടെ പഞ്ചവത്സര പദ്ധതിയിലേക്കാണ് ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്പ്‌മെന്റ് (ക്യു.എഫ്.എഫ്.ഡി) ഇതാദ്യമായി ഇത്രയും വലിയ തുക സംഭാവന ചെയ്യുന്നത്.
ലോകമെമ്പാടുമുള്ള ഏറ്റവും ദുര്‍ബലരായ സമൂഹങ്ങള്‍ക്ക് അടിയന്തിര സഹായം ഉറപ്പാക്കാനായുള്ള ലോകാരോഗ്യ സംഘടനയുടെ 13-ാമത് ജനറല്‍ പ്രോഗ്രാം ഓഫ് വര്‍ക്ക് (ജി.പി.ഡബ്ല്യു 13), കൊവിഡ് പ്രതിരോധത്തിനായുള്ള ആക്‌സസ് ടു കൊവിഡ്-19 ടൂള്‍സ് (ആക്ട്-എ) എന്നീ പദ്ധതികള്‍ക്കായാണ് ഈ തുക ചെലവഴിക്കുക
ആരോഗ്യമേഖലയിലെ അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാര്‍വ്വത്രികമായി ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനും കൊവിഡ്-19 പ്രതിരോധം, നിയന്ത്രണം, ചികിത്സ, ഏകോപനം എന്നിവയില്‍ ലോകത്തെ പിന്തുണയ്ക്കാനും ഇത് ലോകാരോഗ്യ സംഘടനയെ പ്രാപ്തമാക്കും.
ലോകാരോഗ്യ സംഘടനയുടെ 2019-2023 കാലയളവിലേക്കായുള്ള ജി.പി.ഡബ്ല്യു 13 പദ്ധതിയെ പിന്തുണയ്ക്കാനുള്ള ഖത്തറിന്റെ കടമയും താല്‍പ്പര്യവും സ്ഥിരീകരിക്കുന്നതാണ് ലോകാരോഗ്യ സംഘടനയ്ക്ക് ഖത്തര്‍ നല്‍കിയ ഈ സംഭാവനയെന്ന് പൊചുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. കവിഡ്-19 പ്രതിരോധത്തിന് ആവശ്യമായ സാധനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും ചികിത്സ, പ്രതിരോധ വാക്‌സിന്‍ വിതരണം എന്നിവയ്ക്കും ഇത് ഉപയോഗപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'കൊവിഡ് മഹാമാരി ഖത്തറിലെത്തിട്ട് ഒരു വര്‍ഷം തികഞ്ഞ സമയത്താണ് ഖത്തറും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള ഇത്തരത്തിലെ ആദ്യ സഹകരണമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസമാണ് ലോകാരോഗ്യ സംഘടന കൊവിഡ്-19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചത്. കൊറോണ വൈറസിന് അതിര്‍ത്തികള്‍ അറിയില്ല. ഇത് കൂടുതലായി ബാധിക്കുന്നത് ദുര്‍ബലരായ ആളുകളെയാണ്. എല്ലാവരെയും ബാധിക്കുമെന്നതിനാല്‍ ഇത് കൈകാര്യം ചെയ്യുക ദുഷ്‌കരമാണ്.' -ഡോ. അല്‍ കുവാരി പറഞ്ഞു.
ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളെ സഹായിക്കുന്നതിനൊപ്പം കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിലും കുറഞ്ഞ മരണ നിരക്ക് നിലനിര്‍ത്തുന്നതിലും ഖത്തറിനെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.
ജനുവരിയില്‍ ഖത്തറില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ സംഘത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.