November 15, 2019
November 15, 2019
യുനൈറ്റഡ് നാഷന്‍സ്: അടുത്ത വര്‍ഷം ഐക്യരാഷ്ട്രസഭയ്ക്കു 63 മില്യന്‍ ഡോളര്‍ നല്‍കുമെന്ന് ഖത്തര്‍. യു.എന്നിന്റെ വിവിധ ഏജന്‍സികളുടെയും അനുബന്ധ വിഭാഗങ്ങളുടെയും 2020ലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായാണു 62.780 മില്യന്‍ ഡോളര്‍ സംഭാവന നല്‍കാമെന്ന് ഖത്തര്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചത്.
യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് ആല്‍ഥാനി ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് വിഭവസമാഹരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്ലെഡ്ജിങ് കോണ്‍ഫറന്‍സ് ഫോര്‍ ഡെവലപ്‌മെന്റ് ആക്ടിവിറ്റീസില്‍ സംസാരിക്കുകയായിരുന്നു അവര്‍. പൊതു ആഗോള വെല്ലുവിളികളെ നേരിടാനായി യു.എന്‍ സംവിധാനവുമായി സഹകരണം ശക്തമാക്കല്‍ വളരെ പ്രധാനമാണെന്ന് ഖത്തര്‍ കരുതുന്നതായും ശൈഖ ആലിയ കൂട്ടിച്ചേര്‍ത്തു.
ഭീകരവിരുദ്ധ ഓഫീസിന് 15 മില്യന്‍ ഡോളര്‍, കോഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫേഴ്‌സ് ഓഫീസിന് 10 മില്യന്‍ ഡോളര്‍, ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിക്ക്(യു.എന്‍.ആര്‍.ഡബ്ല്യു.എ) എട്ട് മില്യന്‍ ഡോളര്‍, യു.എന്‍ ഹൈക്കമ്മിഷണര്‍ ഫോര്‍ റെഫ്യൂജീസിന് എട്ടു മില്യന്‍ ഡോളര്‍, യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്(യു.എന്‍.ഡി.പി) അഞ്ചു മില്യന്‍ ഡോളര്‍ എന്നിങ്ങനെയാണു തുക വകയിരുത്തിയിരിക്കുന്നത്. കുട്ടികള്‍ക്കും സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിക്കും യുവജനകാര്യപ്രതിനിധിയുടെ ഓഫീസിനും അഞ്ച് മില്യന്‍ ഡോളര്‍ വീതം, യൂനിസെഫിന് നാല് മില്യന്‍ ഡോളര്‍, യു.എന്‍ ഹ്യുമന്‍ റൈറ്റ്‌സ് ഹൈക്കമ്മിഷണര്‍, സെന്‍ട്രല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഫണ്ട്, യു.എന്‍ ട്രസ്റ്റ് ഫണ്ട് ഫോര്‍ റെസിഡന്റ് കോ-ഓഡിനേറ്റര്‍ സിസ്റ്റം എന്നിവയ്ക്ക് ഒരു മില്യന്‍ ഡോളര്‍ വീതം എന്നിങ്ങനെയും നല്‍കും. യു.എന്‍ 2020ല്‍ ദോഹയില്‍ ഉൾപെടെ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്കും തുക നീക്കിവച്ചിട്ടുണ്ട്.