December 08, 2020
December 08, 2020
ദോഹ: മിഡില്‍ ഈസ്റ്റിലെ സിവില്‍ ഏവിയേഷന്‍ അതോറി മേധാവികളുടെ മൂന്നാമത്തെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനെയാണ് തിങ്കളാഴ്ച യോഗം നടന്നത്.
കൊവിഡ്-19 വ്യാപനം തടയാനായി മിഡില്‍ ഈസ്റ്റില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാനും വ്യോമയാന മേഖലയുടെ പ്രവര്‍ത്തനങ്ങളെയും സാമ്പത്തികാവസ്ഥയെയും കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് പഠിക്കാനുമാണ് യോഗം ചേര്‍ന്നത്.
കൊവിഡ് മഹാമാരിയില്‍ നിന്ന് പഠിച്ച മികച്ച പാഠങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുള്ള ബിന്‍ നാസര്‍ തുര്‍ക്കി അല്‍ സുബെയുടെ അധ്യക്ഷതയിലായിരുന്നു ഖത്തര്‍ പ്രതിനിധി സംഘം യോഗത്തില്‍ പങ്കെടുത്തത്.
കൊവിഡ് മഹാമാരിയെ നേരിടുന്നതിലുള്ള ഖത്തറിന്റെ അനുഭവത്തെ കുറിച്ച് യോഗത്തില്‍ അദ്ദേഹം പറഞ്ഞു. 37,000 വിമാന സര്‍വ്വീസുകളിലൂടെയായി 23 ലക്ഷത്തോളം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സിനു കഴിഞ്ഞു. കൊവിഡ് കാലത്ത് ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനങ്ങള്‍ ആകെ 17.5 കോടി കിലോമീറ്റര്‍ പറന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാരണം മുടങ്ങിയ വിമാന സര്‍വ്വാസുകള്‍ പുനരാരംഭിച്ച ശേഷം ഖത്തറിന്റെ ദേശീയ വിമാന കമ്പിനിയായ ഖത്തര്‍ എയര്‍വെയ്‌സ് പുതിയ നേട്ടങ്ങള്‍ കൈവരിച്ചു. ഖത്തര്‍ എയര്‍വെയ്‌സിന്റെ പകുതിയിലേറെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സര്‍വ്വീസുകള്‍ പുനരാരംഭിച്ചു.
കൊവിഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തിടെ ബി.എസ്.ഐ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐ.എ.ടി.എ) നല്‍കുന്ന വിവരങ്ങള്‍ പ്രകാരം മിഡില്‍ ഈസ്റ്റില്‍ വ്യോമ ശൃംഖലയെ നയിച്ചത് ഖത്തറാണ്.
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.