October 19, 2019
October 19, 2019
ദോഹ : ഖത്തറിൽ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരാത്ത ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് എക്‌സിറ്റ് പെർമിറ്റ് നിർത്തലാക്കി കൊണ്ടുള്ള നിയമം 2020 ജനുവരിയോടെ പ്രാബല്യത്തിലാകുമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ). ഐഎൽഒ ഡയറക്ടർ ജനറൽ ഗുയെ റൈഡറാണു ഇക്കാര്യം അറിയിച്ചത്.
നോ ഒബ്ജഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ (എൻഒസി) തൊഴിൽ മാറാനുള്ള സ്വാതന്ത്ര്യവും ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ എക്‌സിറ്റ് പെർമിറ്റ് നിർത്തലാക്കുന്നതുമാണ് പുതിയ ഭേദഗതികൾ.
എക്‌സിറ്റ് പെർമിറ്റ് നിർത്തലാക്കുന്നതു സംബന്ധിച്ച കരട് നിയമത്തിനു കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നിലവിൽ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന പ്രവാസികളിൽ ചെറിയൊരു ശതമാനത്തിന് ഒഴികെ എക്‌സിറ്റ് പെർമിറ്റ് ആവശ്യമില്ല. പുതിയ ഭേദഗതി പ്രകാരം 2018 ലെ 13-ാം നമ്പർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടാത്ത ഗാർഹിക തൊഴിലാളികൾ, സർക്കാർ, പൊതു സ്ഥാപനങ്ങളിലെ ജീവനക്കാർ, സമുദ്രം, കാർഷിക മേഖലയിലെ ജീവനക്കാർ, കാഷ്വൽ ജീവനക്കാർ എന്നിവർക്കും എക്‌സിറ്റ് പെർമിറ്റ് ഇല്ലാതെ സ്ഥിരമായോ താൽക്കാലികമായോ രാജ്യത്തിനു പുറത്തു പോകാനുള്ള അനുമതിയാണ് നൽകുന്നത്.
വിദേശതൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ നിരവധി പരിഷ്കരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഗാർഹിക തൊഴിലാളികളെ ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.രാജ്യത്തെ മൊത്തം വിദേശതൊഴിലാളികളിൽ വലിയൊരു വിഭാഗം വരുന്ന ഗാർഹിക തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റ് നിബന്ധന ഒഴിവാക്കുന്നതോടെ ഈ മേഖലയിലെ തൊഴിൽ ചൂഷണങ്ങൾ കുറക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.ആയമാർ,വീടുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർ,പാചകക്കാർ, തോട്ടം തൊഴിലാളികൾ എന്നിവരെല്ലാം ഈ ഗണത്തിൽ ഉൾപെടും.