April 21, 2020
April 21, 2020
ദോഹ : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തറിൽ ഭാഗികമായി പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്ന റെസ്റ്റോറന്റുകളിലും കഫേകളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടേക്ക് എവേ (പോയി വാങ്ങൽ) അനുവദിക്കില്ല. പകരം ഹോം ഡെലിവറി മാത്രമാണ് ഇനി അനുവദിക്കുക. നേരത്തെ ഹോം ഡെലിവറിയും ആളുകൾക്ക് നേരിൽ പോയി പാർസൽ വാങ്ങിവരാനും അനുവാദമുണ്ടായിരുന്നു. ഇതാണ് ഹോം ഡെലിവറി മാത്രമായി പരിമിതപ്പെടുത്തിയത്.
രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ് റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂട്ടം ചേരുന്നത് പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമാക്കിയാണ് നടപടി. നേരത്തെ പാഴ്‌സലുകൾ നേരിൽ പോയി വാങ്ങാൻ സൗകര്യം ഉണ്ടായിരുന്നതിനാൽ പല റെസ്റ്റോറന്റുകൾക്ക് മുന്നിലും എപ്പോഴും ഒന്നിലധികം ആളുകൾ കൂടിനിൽക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.ഇതു കൂടി ഒഴിവാക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമാക്കുന്നത്.
റെസ്റ്റോറന്റുകളുടെയും കഫേകളുടെയും വാതിലുകൾ എപ്പോഴും അടച്ചിടണം.
പുറത്തു നിന്നുള്ള ആരെയും അകത്തേക്ക് പ്രവേശിപ്പിക്കരുത്.
പുറത്തിറങ്ങി ഓർഡർ സ്വീകരിക്കാൻ അനുവാദമുണ്ടാവില്ല.
ടെലിഫോൺ -ഓൺലൈൻ വഴിയുള്ള ഓർഡറുകൾ സ്വീകരിച്ച് ഭക്ഷണം എത്തിച്ചുകൊടുക്കാൻ മാത്രമായിരിക്കും അനുമതി
നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുന്നത് ഉൾപെടെയുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരും.മുഴുവൻ ജീവനക്കാരും ആവശ്യമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാണിജ്യ-വ്യവസായ മന്ത്രാലയം നിർദേശിച്ചു.
അതേസമയം,ലുസൈൽ സിറ്റി,സ്പോർട്സ് ക്ളബ്, പേൾ ഉൾപെടെ വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന മേഖലകളിലെ ലൈസൻസുള്ള ഭക്ഷ്യ കിയോസ്കുകൾക്കും റെസ്റ്റോറന്റുകൾക്കും ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ല. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ മേഖലകളിലെ ഇത്തരം സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു തന്നെ കിടക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.