July 16, 2020
July 16, 2020
ദോഹ : ഐ.എസ് തീവ്രവാദികൾക്ക് സാമ്പത്തിക സഹായം നൽകിയതായി കണ്ടെത്തിയ രണ്ടു പേരെയും നാല് സ്ഥാപനങ്ങളെയും ഖത്തർ തീവ്രവാദ പട്ടികയിൽ ഉൾപെടുത്തി.സിറിയയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ഇസ്ലാമിക് സ്റ്റേറ്റ് പോരാളികൾക്ക് ഫണ്ട് കൈമാറാൻ സഹായിച്ചതിനാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഖത്തർ ട്രിബ്യുൺ പത്രം റിപ്പോർട്ട് ചെയ്തു.അൽ ഹറം എക്സ്ചേഞ്ച് കമ്പനി,അൽ ഖാലിദി എക്സ്ചേഞ്ച് കമ്പനി,തവസ്സുൽ കമ്പനി,നജാത്ത് സോഷ്യൽ വെൽഫെയർ ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
അബ്ദുൽ റഹ്‌മാൻ അലി ഹസ്സൻ അൽ അഹമ്മദ് അൽ റാവി,സൈദ് ഹബീബ് അഹമ്മദ് ഖാൻ എന്നിവരാണ് തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയ വ്യക്തികൾ. റിയാദ് ആസ്ഥാനമായ ടെററിസം ഫിനാൻസിംഗ് ടാർഗെറ്റിങ് സെന്ററി (TFTC) ന്റെ തീവ്രവാദത്തിന് ധനസഹായം ചെയ്യുന്നവരുടെ പട്ടികയിലാണ് ഇവരെ ഉൾപെടുത്തിയത്.ഖത്തർ ഉൾപെടെയുള്ള ജിസിസി രാജ്യങ്ങൾക്കു പുറമെ അമേരിക്കയും TFTC യിൽ അംഗമാണ്.
സിറിയയിലെ ഐസിസ് പോരാളികളെ സഹായിക്കുന്നതിനായി ഫണ്ട് കൈമാറുന്നതിൽ ഈ കമ്പനികൾ പ്രധാന പങ്ക് വഹിച്ചതായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐസിസ് നേതാക്കൾക്ക് ആയിരക്കണക്കിന് ഡോളർ ഇവർ കൈമാറിയതായും റിയാദിലെ തീവ്രവാദ ധനകാര്യ ടാർഗെറ്റിംഗ് സെന്റർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുന്നവരുടെ അഞ്ചാമത്തെ പട്ടികയാണ് സെന്റർ പുറത്തിറക്കിയത്.ഇതുവരെ അറുപതോളം വ്യക്തികളെയും സ്ഥാപനങ്ങളെയും പട്ടികയിൽ ഉള്പെടുത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക