November 24, 2020
November 24, 2020
ദോഹ: വൈദ്യുത വാഹനങ്ങള്‍ക്കും അവയുടെ ചാര്‍ജ്ജിങ് സംവിധാനങ്ങള്‍ക്കുമായുള്ള മാര്‍ഗനിര്‍ദ്ദേശം പ്രഖ്യാപിച്ച് ഖത്തര്‍. നാഷണല്‍ പ്രോഗ്രാം ഫോര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് എനര്‍ജി എഫിഷ്യന്‍സിയുടെ (തര്‍ഷീദ്) കീഴിലുള്ള ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ) ആണ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്.
രാജ്യത്തെ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനെ പിന്തുണയ്ക്കാനായാണ് മാര്‍ഗനിര്‍ദ്ദേശം ഇറക്കിയത്. ഇതുവഴി വൈദ്യുതവാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും വൈദ്യുത വാഹന ചാര്‍ജ്ജിങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും വ്യക്തമായ ഉത്തരങ്ങള്‍ മാര്‍ഗനിര്‍ദ്ദേശത്തില്‍ ഉണ്ട്. ഏതെല്ലാം ചാര്‍ജ്ജറുകള്‍ തെരഞ്ഞെടുക്കണം, ഏതെല്ലാം തരം ചാര്‍ജ്ജിങ് ഉപകരണങ്ങള്‍ വേണം, പൊതുവായ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്, പണം നല്‍കാനുള്ള മാര്‍ഗങ്ങള്‍, സ്‌ക്രീനും ഡിസ്‌പ്ലേയും, ചാര്‍ജ്ജ് പോയിന്റ് പ്രോട്ടോക്കോള്‍, ഐ.പി റേറ്റിങ്, കണക്ഷന്‍ നിലവാരം, ഹാര്‍ഡ്‌വെയറിന്റെ വാറന്റി തുടങ്ങി എല്ലാ കാര്യങ്ങളും ഇതില്‍ വിശദമായി പറയുന്നുണ്ട്. ചാര്‍ജ്ജിങ് സ്റ്റേഷനുകളുടെ വിവിധ ശേഷികളെ കുറിച്ചും ഓരോ പ്രദേശത്തിനും അനുയോജ്യമായ ചാര്‍ജ്ജിങ് സ്‌റ്റേഷന്‍ എങ്ങനെയാണെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വിശദീകരിക്കുന്നു.
ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ട് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന വാഹനത്തിന്റെ ശേഷി അനുസരിച്ച് അര മണിക്കൂറില്‍ താഴെ സമയം കൊണ്ട് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്നതുമായ ഡി.സി ചാര്‍ജ്ജറുകളെ കഹ്‌റാമ പ്രോത്സാഹിപ്പിക്കുന്നു. വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാനുള്ള ഇത്തരം സ്റ്റേഷനുകളില്‍ എ.സി വൈദ്യുതിയ്ക്കായുള്ള ഉപകരണങ്ങള്‍ ആവശ്യമില്ല. ആറ് മണിക്കൂറിലധികം സമയം വാഹനം പാര്‍ക്ക് ചെയ്ത് ചാര്‍ജ്ജ് ചെയ്യാനുള്ള സ്റ്റേഷനുകളില്‍ മാത്രമാണ് 11 കിലോവാട്ട് എ.സി ശേഷിയുള്ള ഉപകരണങ്ങള്‍ ആവശ്യമുള്ളൂ. വാഹനങ്ങള്‍ ദീര്‍ഘസമയം നിര്‍ത്തിയിടുന്ന ഹോട്ടലുകളിലും മറ്റ് താമസ സ്ഥലങ്ങളിലുമെല്ലാമാണ് എ.സി ചാര്‍ജ്ജിങ് ആവശ്യമായി വരിക.
കഹ്‌റാമ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തിന്റെ പൂർണ്ണരൂപം വായിക്കാനുള്ള ലിങ്ക്: https://bit.ly/339x7ZO
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.