September 03, 2020
September 03, 2020
ദോഹ: ഖത്തറിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തൊഴിൽ നിയമ ഭേദഗതിയിൽ തൊഴിൽ മാറ്റത്തിനുള്ള എൻ.ഒ.സിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രാലയം കൂടുതൽ വ്യക്തത വരുത്തി.ഗാർഹിക തൊഴിലാളികൾ ഉൾപെടെ രാജ്യത്തെ വിദേശ തൊഴിലാളികളുടെ അടിസ്ഥാന വേതനം ആയിരം റിയാലായി നിശ്ചയിച്ചു കൊണ്ടുള്ള നിയമ ഭേദഗതിയിൽ തൊഴിൽ മാറ്റത്തിന് നിലവിലെ സ്‌പോൺസറുടെ നോ ഒബ്ജക്ഷൻ ആവശ്യമില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ തൊഴിൽ മാറുന്നതിന് ചില ഉപാധികള്‍ പാലിക്കേണ്ടതുണ്ടെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.പുതിയ നിയമഭേദഗതികളെക്കുറിച്ച് ഖത്തര്‍ ചേംബറും തൊഴില്‍ മന്ത്രാലയവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തൊഴില്‍ മന്ത്രാലയം ലേബര്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദലിയാണ് ഇക്കാര്യം പറഞ്ഞത്.മിനിമം വേതനം, തൊഴില്‍ മാറ്റം, സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികള്‍, മന്ത്രാലയത്തിന്റെ കാര്യക്ഷമത എന്നിവയാണ് ചർച്ച ചെയ്തത്.
തൊഴിലുടമയെ മുന്‍ കൂട്ടി വിവരമറിയിക്കുക, തൊഴിലാളി പുതുതായി ജോലിക്ക് കയറുന്ന കമ്പനി നിലവിലുളള കമ്പനിയുമായി നേരിട്ടുള്ള മത്സരത്തിൽ ഏർപ്പെടുന്ന കമ്പനി അല്ലാതിരിക്കുക, നഷ്ടപരിഹാരം എന്നിവയാണ് എന്‍ഒസി ഇല്ലാതെ തൊഴില്‍ മാറുമ്പോഴുള്ള മൂന്ന് ഉപാധികളെന്നും അദ്ദേഹം വ്യക്തമാക്കി.തൊഴിലാളികളുടേയും തൊഴിലുടമകളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മൂന്ന് ഉപാധികൾ വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തൊഴില്‍ വിപണിയെ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് മിനിമം വേതനം നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമഭേദഗതികള്‍ കൊണ്ട് വന്നെതന്ന് അല്‍ ഉബൈദലി വിശദീകരിച്ചു. ഖത്തറിലെ സ്വകാര്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചേംബര്‍, മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംയുക്ത സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന കമ്പനിയുമായി ബന്ധമുള്ള എല്ലാ കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തുന്നത് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ സമിതി തീരുമാനമെടുക്കും.വാണിജ്യ റജിസ്റ്റര്‍ സംബന്ധിച്ച ലംഘനത്തിന്, പ്രത്യേകിച്ചും വേതനം വൈകിച്ചാല്‍ മാത്രമേ കമ്പനികള്‍ക്ക് വിലക്ക് ഏർപെടുത്തേണ്ടതുള്ളൂ എന്നതാണ് മന്ത്രാലയത്തിന്റെ തീരുമാനം.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക