November 29, 2019
November 29, 2019
ദോഹ : ഇറാഖിനെതിരായ അപ്രതീക്ഷിത തോൽവിക്ക് പകരം വീട്ടി ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിൽ ഖത്തറിന്റെ തകർപ്പൻ മുന്നേറ്റം. ഇന്ന് രാത്രി എട്ടു മണിക്ക് യമനെതിരെ പൊരുതാനിറങ്ങിയ ഖത്തർ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് യമനെ നിലംപരിശാക്കിയത്. ഇരുപത്തിഒൻപതാം മിനുട്ടിൽ അബ്ദൽ ഹസന്റെ ബൂട്ടിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. മുപ്പത്തിയാറാം മിനുട്ടിൽ ഹസൻ തന്നെ രണ്ടാം തവണയും യമന്റെ ഗോൾവലയിൽ ഇടിച്ചു കയറിയതോടെ ഗാലറിയിൽ അക്ഷരാർത്ഥത്തിൽ ആവേശത്തിരയിളകി.അമ്പത്തിയേഴാം മിനുട്ടിൽ യമന് കടുത്ത ആഘാതമേൽപിച്ച് അൽമോസ് അലി കൂടി ഗോളടിച്ചതോടെ ഇരുപത്തിനാലാമത് ഗൾഫ് കപ്പിൽ ഒരു രാജ്യത്തിന്റെ പ്രതീക്ഷകൾക്ക് തെളിച്ചം നൽകി ഖത്തർ വിജയമുന്നേറ്റം കുറിക്കുകയായിരുന്നു. എഴുപത്തിരണ്ടാം മിനുട്ടിൽ പെനാൽറ്റി കിക്കിലൂടെ അബ്ദൽ കരീം ഹസൻ യമനെതിരായ മത്സരത്തിലെ തന്റെ മൂന്നാമത്തെ ഗോൾ കൂടി വലയിൽ എത്തിച്ചതോടെ ഖത്തറിന് മുന്നിൽ യമൻ നിഷ്പ്രഭമാവുകയായിരുന്നു. എൺപത്തിയഞ്ചാം മിനുട്ടിൽ അബ്ദുല്ല അൽ അഹറഖാണ് അഞ്ചാമത്തെ ഗോൾ രാജ്യത്തിന് സമ്മാനിച്ചത്. രാജ്യത്തെ ആവേശഭരിതമാക്കി തൊണ്ണൂറാം മിനുട്ടിൽ അക്രം അഫീഫിൽ നിന്ന് ഒരു ഗോൾ കൂടി യമന്റെ വലയിൽ വീണതോടെ ഈ ഗൾഫ് കപ്പിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമെന്ന അപൂർവ നേട്ടവും ഖത്തർ സ്വന്തമാക്കി. എതിരില്ലാത്ത ആറു ഗോളുകൾക്ക് എ ഗ്രൂപ്പിലെ രണ്ടാം വിജയം ഉറപ്പാക്കിയ ഖത്തർ ടീമിന് ഡിസംബർ രണ്ടിന് യു.എ.ഇ ക്കെതിരെയുള്ള മത്സരത്തിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാൻ ഇത് ഊർജം പകരും. ഇറാഖിനെതിരെയുണ്ടായ പരാജയം ഏല്പിച്ച നിരാശയിൽ നിന്നുള്ള ഖത്തറിന്റെ ശക്തമായ തിരിച്ചുവരവിനാണ് ഖലീഫാ സ്റ്റേഡിയത്തിൽ ഇന്ന് തുടക്കം കുറിച്ചത്.
ഇറാഖിനെതിരായ അപ്രതീക്ഷിത തോൽവിയെ മറികടന്ന് ഇന്നത്തെ മത്സരത്തിൽ ശക്തമായി തിരിച്ചു വരുമെന്നും മൂന്നു ഗോളുകൾക്ക് ജയിക്കാൻ കഴിയുമെന്നും ഖത്തർ ടീമിലെ സ്‌ട്രൈക്കർ അക്രം അഫീഫ് ഇന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇതിനെ മറികടന്നാണ് ഖത്തർ ഇന്ന് സ്റ്റേഡിയത്തിൽ ഗോൾ മഴ പെയ്യിച്ചത്. ഇറാഖുമായുള്ള മത്സരത്തിൽ കാലിന് പരിക്കേറ്റ ഖത്തർ പ്രതിരോധ നിരയിലെ കരുത്തനായ ബസം അൽ റാവി ഇല്ലാതെയാണ് ഇന്ന് ടീം കളത്തിലിറങ്ങിയത്.