July 29, 2020
July 29, 2020
ദോഹ: ഖത്തറിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിന് തൊഴിൽ മന്ത്രാലയവും ഖത്തർ ചേംബറും ചേർന്ന് ഒരുക്കിയ വെബ് പോർട്ടലിന് മികച്ച പ്രതികരണം. ഇതുവരെ 2300 ഓളം സ്വകാര്യ കമ്പനികൾ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതർ അറിയിച്ചു.തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളെ ഖത്തറിൽ തന്നെ തുടരാൻ പകരം സംവിധാനം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.നിലവിൽ ഖത്തറിൽ തൊഴിൽ വിസയുള്ള,ജോലി നഷ്ടപ്പെട്ടവരാണ് അപേക്ഷിക്കേണ്ടത്.
വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഫോം പൂരിപ്പിച്ച് നല്‍കി കമ്പനികള്‍ക്ക് പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാവും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക അംഗീകാരത്തിനായി ഖത്തര്‍ ചേംബറും തൊഴില്‍ മന്ത്രാലയവും ഉടന്‍ കരാറൊപ്പിടുമെന്ന് ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലിഹ് ബിന്‍ ഹമദ് അല്‍ ശര്‍ഖി പറഞ്ഞു. ഇതോടെ രാജ്യത്ത് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഏക ജാലക സംവിധാനമായി ഇതു മാറും.
കോവിഡ് സാഹചര്യം മാറിയാലും ഈ ഓണ്‍ലൈന്‍ സംവിധാനം തുടരും. ജോലി തേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാനും ബയോഡാറ്റ സമര്‍പ്പിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ജീവനക്കാരെ ആവശ്യമുള്ള കമ്പനികൾക്കും വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.ഫലത്തിൽ ഉദ്യോഗാര്‍ഥികളെ തേടുന്ന കമ്പനികളെയും തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ഥികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഔദ്യോഗിക സംവിധാനമായി ഇത് മാറും.ജോലി ആവശ്യമുള്ളവരും ജീവനക്കാരെ ആവശ്യമുള്ള കമ്പനികളും ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക