November 10, 2019
November 10, 2019
ദോഹ: അറബ് മേഖലയില്‍ യൂറിയയുടെ ഉല്‍പാദനത്തിലും കയറ്റുമതിയിലും ഖത്തര്‍ വളർച്ച രേഖപ്പെടുത്തി. 2018ലെ കണക്കു പ്രകാരം അറബ് മേഖലയില്‍ യൂറിയ ഉല്‍പാദിപ്പിച്ചു കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഖത്തറുള്ളത്.
അറബ് ഫെര്‍ട്ടിലൈസര്‍ അസോസിയേഷനാണു പുതിയ കണക്ക് പുറത്തുവിട്ടത്. ഖത്തര്‍ ഫെര്‍ട്ടിലൈസേഴ്‌സ് കമ്പനി(ഖാഫ്‌കോ)യാണ് യൂറിയയുടെ ഉല്‍പാദനത്തിലും കയറ്റുമതിയിലും മുന്‍നിരയിലുള്ള കമ്പനി. 54 ലക്ഷം ടണ്‍ യുറിയയാണ് ഖാഫ്‌കോ കയറ്റിയയയ്ക്കുന്നത്. അറബ് മേഖലയിലെ മൊത്തം ഉല്‍പാദനത്തിന്റെ 25 ശതമാനമാണിത്. ഖാഫ്‌കോ ഫാക്ടറിയിലെ യൂറിയ ഉല്‍പാദനശേഷി പ്രതിവര്‍ഷം 5,962 ടണ്‍ ആണ്. 2,12,000 ടൺ രാജ്യത്തെ കാർഷികാവശ്യങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട്.
ആഗോളതലത്തില്‍ യൂറിയ ഉല്‍പാദനത്തിന്റെ 15 ശതമാനവും അറബ് മേഖലയില്‍ നിന്നാണെന്നും അറബ് ഫെര്‍ട്ടിലൈസര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 23.555 മില്യന്‍ ടൺ യൂറിയയാണ് അറബ് മേഖലയില്‍ മൊത്തത്തിൽ ഉല്‍പാദിപ്പിക്കപ്പെടുന്നത്.
46.6 ശതമാനം നൈട്രജന്‍ ഉള്‍ക്കൊള്ളുന്ന ഖരവളമാണ് യുറിയ എന്നും കാര്‍ബാമൈഡ് എന്നും വിളിക്കപ്പെടുന്ന യൂറിയ. ഉയര്‍ന്ന മര്‍ദത്തില്‍ അമോണിയയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും പ്രതിപ്രവര്‍ത്തനം നടത്തിയാണ് ഇതിന്റെ ഉത്പാദനം നടക്കുന്നത്.പ്രധാനമായും കാർഷികാവശ്യങ്ങൾക്കായാണ് യൂറിയ ഉപയോഗിക്കുന്നത്.