August 27, 2020
August 27, 2020
ദോഹ : ഖത്തറും ഇന്ത്യയും തമ്മില്‍ ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രത്യേക വിമാനസര്‍വീസുകള്‍ നടത്താനുള്ള എയര്‍ബബ്ള്‍ കരാറിന്റെ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടി. ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാനസർവീസുകൾ സാധാരണ നിലയിലാകുന്നത് വരെയായിരിക്കും കരാറിന്റെ കാലാവധി.
കോവിഡ് പ്രതിസന്ധിയില്‍ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരാൻ വഴിയൊരുക്കിയ എയര്‍ബബ്ള്‍ കരാര്‍ ആഗസ്റ്റ് 18നാണ് നിലവിൽ വന്നത്. ആഗസ്റ്റ് 31വരെയുള്ള കരാര്‍ ഈ ആഴ്ച അവസാനിക്കാനിരിക്കെയാണ് ഒക്ടോബര്‍ 31 വരെ നീട്ടിയത്.കരാര്‍ പ്രകാരം നിലവില്‍ ഇന്ത്യന്‍ വിമാനകമ്പനികളും ഖത്തര്‍ എയര്‍വേയ്സും ഇരുരാജ്യങ്ങളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ആകെയുള്ള മൊത്തം സീറ്റുകള്‍ ഇന്ത്യന്‍ കമ്പനികളും ഖത്തര്‍എയര്‍വേയ്സും പങ്കുവെച്ചാണ് സര്‍വീസ് നടത്തുന്നത്.ഖത്തർ പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് മുൻകൂർ അനുമതി നേടിയവർക്ക് മാത്രമാണ് തിരിച്ചുവരാൻ അനുമതിയുള്ളത്.അതേസമയം ഖത്തറിലേക്ക് മാത്രമുള്ളവരാകണം യാത്രക്കാരെന്ന് നിബന്ധനയുണ്ട്.ഈ ലിങ്ക് വഴിയാണ് ഖത്തറിലേക്ക് തിരിച്ചു വരാനുള്ള അപേക്ഷിക്കേണ്ടത്.
ഇതിനിടെ,വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളിലോ എയര്‍ ബബിൾ കരാർ അനുസരിച്ചുള്ള മറ്റു വിമാനങ്ങളിലോ വിദേശത്തു നിന്നും ഇന്ത്യയിലേക്ക് വരുന്നവർ ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയേക്കുമെന്ന് ദി ഇക്കണോമിക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.ഇതനുസരിച്ച് അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയിൽ രെജിസ്റ്റർ ചെയ്തവർ വിമാന ടിക്കറ്റെടുത്ത ശേഷം ഡൽഹി എയർപോർട്ടിന്റെ പ്രത്യേക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഇല്ലാതാവും.അടുത്തയാഴ്ച ഇത് നിലവിൽ വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുഎഇ, ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളുമായാണ് നിലവിൽ ഇന്ത്യ എയർ ബബിൾ കരാർ ഉണ്ടാക്കിയത്. ഇതിന് പുറമെ കൂടുതൽ രാജ്യങ്ങളുമായി ഉടൻ കരാറുണ്ടാക്കുമെന്നും ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പുറമെ അതാത് വിദേശരാജ്യങ്ങളിലെ വിമാനക്കമ്പനികൾക്കും ഇന്ത്യയിലേക്കും തിരിച്ചും സർവീസുകൾ നടത്താൻ അനുമതി നൽകുന്നതാണ് എയർ ബബിൾ കരാർ.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.