December 17, 2019
December 17, 2019
ദോഹ : പൗരത്വ ഭേദഗതി ബില്ലിനെതിരെ ന്യൂഡൽഹിയിലെ ജാമിയ മില്ലിയ സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടത്തിയ നരനായാട്ടിന്റെ ഭീകര ചിത്രങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സമാധാനപരമായി നടത്തിയിരുന്ന പ്രതിഷേധ സമരത്തെ അക്രമസമരമായി ചിത്രീകരിച്ച് വഴിതിരിച്ചു വിടാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ബോധപൂർവമായ ശ്രമങ്ങളുണ്ടായതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. ബസ്സുകൾക്ക് തീവെച്ചതുൾപെടെ അക്രമങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പോലീസുകാർ തന്നെയാണ് ബസ്സുകൾക്ക് തീവച്ചതെന്നും വിദ്യാർഥികൾ പറയുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇതിനുള്ള തെളിവുകളായി വിദ്യാർഥികൾ മാധ്യമങ്ങൾക്ക് നൽകിയിട്ടുണ്ട്.
ജേർണലിസം വിദ്യാർത്ഥിയും മലയാളിയുമായ ഷഹീൻ അബ്ദുള്ളയെ പോലീസ് ക്രൂരമായി തല്ലിച്ചതക്കുന്നതിന്റെ ദൃശ്യങ്ങൾ സർവകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ യഥാർത്ഥ ചിത്രം വെളിവാക്കുന്നതാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹീൻ അബ്ദുള്ള വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ആക്രമണത്തെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ട്. മനുഷ്യനാണെന്ന പരിഗണന പോലും നൽകാതെയാണ് പെൺകുട്ടികൾക്കും വിദ്യാർത്ഥികൾക്കും നേരെ പോലീസ് അഴിഞ്ഞാടിയതെന്ന് ഷഹീൻ പറയുന്നു.
വടകര വല്യാപ്പള്ളി സ്വദേശി അബ്ദുള്ളയുടെയും കുറ്റ്യാടി സ്വദേശിനി സക്കീനാ അബ്ദുള്ളയുടെയും രണ്ടാമത്തെ മകനായ ഷഹീൻ പന്ത്രണ്ടാം ക്ലാസ് വരെ ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിലാണ് പഠിച്ചത്. ഇതിന് ശേഷമാണ് ജേർണലിസം വിദ്യാർത്ഥിയായി ന്യൂഡൽഹിയിലെ ജാമിയ മില്ലിയയിൽ ചേർന്നത്. പിതാവ് അബ്ദുള്ള വർഷങ്ങളായി ദോഹയിൽ ബിസിനസ് നടത്തിവരികയാണ്. മൂത്ത സഹോദരൻ ഫഹീം അബ്ദുള്ളയും ദോഹയിലുണ്ട്.
ജാമിയ മില്ലിയയിലെ പോലീസ് അതിക്രമത്തിന്റെ വാർത്തകൾ അറിഞ്ഞു തുടക്കത്തിൽ അൽപം പരിഭ്രാന്തിയുണ്ടായെങ്കിലും മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പൂർണ പിന്തുണ ഷഹീൻ അബ്ദുള്ളയ്ക്കുണ്ട്. ഇന്ത്യയുടെ ഭാവിയെത്തന്നെ ഗുരുതരമായി ബാധിക്കുന്ന പൗരത്വ ബില്ലിനെതിരെയുള്ള സമരം ഓരോ പൗരന്റെയും ബാധ്യതയാണെന്നാണ് കുടുംബാംഗങ്ങളുടെ അഭിപ്രായം.
ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.