March 29, 2020
March 29, 2020
ദോഹ: ഇറാനില്‍ നിന്നും മടങ്ങിയ 31 ബഹ്‌റൈന്‍ പൗരന്‍മാര്‍ക്ക് ഖത്തര്‍ അഭയം നല്‍കി. ഗവൺമെൻറ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇറാനില്‍ നിന്നും ഖത്തര്‍ എയര്‍വെയ്സ് വിമാനത്തിലാണ് ഇവര്‍ ശനിയാഴ്ച ദോഹയില്‍ എത്തിയത്.
ഉപരോധത്തിന് ശേഷം ഖത്തര്‍ എയര്‍വയസ് വിമാനങ്ങള്‍ക്ക് ബഹ്‌റൈന്‍ ആകാശത്ത് പ്രവേശിക്കാന്‍ അനുമതിയില്ലാത്തത് കൊണ്ട് ബഹ്‌റൈന്‍ പൗരന്മാരെ ഒരു പ്രൈവറ്റ് ജെറ്റില്‍ മനാമയില്‍ എത്തിക്കാമെന്ന് ഖത്തര്‍ ഗവണ്മെന്റ് ബഹ്‌റൈന്‍ അധികാരികളെ അറിയിച്ചിരുന്നു. സുരക്ഷിതമായി ബഹ്‌റൈന്‍ പൗരന്‍മാരെ എത്തിക്കാമെന്നും ഇതിനുള്ള എല്ലാ ചിലവുകളും ഖത്തര്‍ ഗവണ്മെന്റ് വഹിക്കാമെന്നും അറിയിച്ചിരുന്നെങ്കിലും ഖത്തറിന്‍റെ അഭ്യര്‍ത്ഥന മനാമ നിരസിക്കുകയായിരുന്നു..
ഭാവിയില്‍ എപ്പോഴെങ്കിലും പൗരന്‍മാരെ തിരിച്ചു കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കാമെന്ന് ബഹ്‌റൈന്‍ അറിയിച്ചു.
സ്വന്തം രാജ്യം സ്വീകരിക്കാന്‍ വിസമ്മതിച്ച ബഹ്‌റൈന്‍ പൗരന്മാരെ ക്വറന്റൈൻ ചെയ്യുന്നതിനു ദോഹയിലെ പ്രത്യേക ഹോട്ടലിലേക്ക് മാറ്റിയതായും കൊറോണ ടെസ്റ്റ് നടത്തുമെന്നും ഖത്തര്‍ അറിയിച്ചു.കൊറോണ സ്ഥിരീകരിക്കുന്നവര്‍ക്ക് ഖത്തര്‍ സൌജന്യമായി സമ്പൂര്‍ണ ചികിത്സ നല്‍കും. ബാക്കിയുള്ളവര്‍ ഖത്തറില്‍ ഹോട്ടലില്‍ കഴിയും. ഇവര്‍ക്കും എല്ലാ ചികിത്സയും സൌകര്യങ്ങുളും സൗജന്യമായിരിക്കും.
"ക്വറന്റൈൻ കാലാവധിയായ രണ്ടാഴ്ച കഴിഞ്ഞതിന് ശേഷം ഇവരെ ബഹ്‌റൈന്‍ തിരിച്ചെടുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇല്ലെങ്കില്‍ അവര്‍ ഖത്തറില്‍ തുടരും," ഗവര്‍ന്മ്നെറ്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ലോകം മുഴുവന്‍ കൊറോണ ഭീതി നേരിടുമ്പോള്‍ മനുഷ്യത്വപരമായ പരിഗണന മുന്‍നിര്‍ത്തിയാണ് ഖത്തർ എയർവേയ്‌സ് ബഹ്‌റൈൻ പൗരന്മാരെ ഇറാനില്‍ നിന്നും ദോഹയിലേക്ക് കൊണ്ടുവന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.