August 14, 2020
August 14, 2020
ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് മുന്‍കരുതലുകള്‍ പാലിക്കാതെയുള്ള കുടുംബങ്ങളുടെ ഒത്തുകൂടലുകളും മറ്റ് സാമൂഹിക കൂടിച്ചേരലുകളും ഖത്തറില്‍ കോവിഡ് വ്യാപിക്കാന്‍ ഇടയാക്കിയതായി നാഷനല്‍ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.ബലിപെരുന്നാളിന് ശേഷം ഈദുല്‍ ഫിത്വര്‍ സമയത്തേക്കാള്‍ രോഗവ്യാപനം കൂടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച വൈകീട്ട് ചേർന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോവിഡ് മുന്‍ കരുതലുകള്‍ സ്വീകരിക്കാതെയുള്ള ഒത്തുചേരലുകള്‍ ഒരു ഇടവേളയ്ക്കു ശേഷം രോഗവ്യാപനം വീണ്ടും വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കുടുംബക്കാര്‍ക്കിടയിലുള്ള കോവിഡ് വ്യാപനം നിരവധി മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും അല്‍ ഖാല്‍ പറഞ്ഞു.സ്വദേശികളും വിദേശികളുമായ പ്രൊഫഷനലുകള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ രോഗം വ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന ഏതാനും ദിവസം കോവിഡ് വ്യാപനം കൂടിയാല്‍ നിയന്ത്രണം നീക്കുന്നതിന്റെ നാലാംഘട്ടം നീട്ടിവയ്‌ക്കേണ്ടി വരും. നിലവിലെ തീരുമാനപ്രകാരം സപ്തംബറിലാണ് നാലാംഘട്ടം ആരംഭിക്കേണ്ടത്.
രോഗവ്യാപനത്തിന്റെ മൂർധന്യ ഘട്ടത്തിൽ ദിനംപ്രതി രണ്ടായിരത്തിൽ പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കണക്ക് അഞ്ഞൂറിൽ താഴെ മാത്രമാണ്.ദൈനംദിന വ്യാപന നിരക്ക് കുറക്കുന്നതിന് കഴിഞ്ഞ രണ്ടു മാസങ്ങളിലായി സ്വീകരിച്ച നടപടികൾ ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌കൂളിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍ ക്ലാസ്മുറിയില്‍ മാസ്‌ക്ക് ധരിക്കേണ്ടിവരുമെന്ന് അല്‍ ഖാല്‍ പറഞ്ഞു. മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പോകുന്നവര്‍ മാസ്‌ക്ക് ധരിക്കണമെന്നും ചുരുങ്ങിയത് ഒന്നര മീറ്റര്‍ സാമൂഹ്യ അകലം പാലിക്കണെന്നും ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ മുന്നറിയിപ്പ് നല്‍കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക