August 20, 2020
August 20, 2020
ദോഹ : ഖത്തറില്‍ സ്‌കൂളുകൾ തുറക്കാനുള്ള പദ്ധതിയില്‍ ഭേദഗതി വരുത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇതനുസരിച്ച്, ആഴ്ചയില്‍ ഒന്ന് മുതല്‍ മൂന്ന് തവണ വരെ വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ പങ്കെടുത്താല്‍ മതിയാകും. പ്രതിദിനം സ്‌കൂളിലെ മൊത്തം വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ 30 ശതമാനം ഹാജര്‍ നിരക്ക് നിലനിര്‍ത്തിയാകും പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. ഈ സംവിധാനത്തിന്റെ സാധ്യത പ്രായോഗികമാണോ എന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക.
ഇതു പ്രകാരം, ഓരോ ക്ലാസിലും15ലധികം വിദ്യാര്‍ഥികള്‍ ഉണ്ടായിരിക്കില്ല. കുട്ടികള്‍ക്കിടയില്‍ കുറഞ്ഞത് 1.5 മീറ്ററെങ്കിലും സാമൂഹ്യ അകലം ക്രമീകരിക്കണം. നിശ്ചിത ഷെഡ്യൂള്‍ പ്രകാരം സ്‌കൂളിലെത്താത്ത ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സജ്ജമാക്കണം. ക്ലാസ്, ഇന്റേണല്‍ പരീക്ഷകള്‍ നടത്തുമ്പോഴും ഈ നിബന്ധനകള്‍ പാലിക്കണം. 2020-21 അധ്യയന വര്‍ഷത്തിന്റെ ആദ്യ സെമസ്റ്റര്‍ കാലയളവില്‍ സര്‍ക്കാര്‍,സ്വകാര്യ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മിക്‌സഡ് ലേണിംഗ് സംവിധാനം നടപ്പാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
സ്‌കൂളിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ (സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ), എല്ലാ സ്‌കൂളുകളും മുന്‍കരുതല്‍ നടപടികളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തണം. കൂടാതെ, കുട്ടികള്‍ക്കുള്ള ആദ്യ സെമസ്റ്ററിന്റെ ഷെഡ്യൂള്‍ ഈ ദിവസങ്ങളില്‍ തന്നെ നല്‍കണം.അസംബ്ലി, പഠനയാത്രകള്‍, ക്യാമ്പുകള്‍, ആഘോഷങ്ങള്‍ എന്നിവ പോലുള്ള കൂട്ടം കൂടുന്ന പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കണം. സാധ്യമെങ്കില്‍ ഇത്തരം പരിപാടികള്‍ വെര്‍ച്വലാക്കി മാറ്റാം. തിരക്ക് കുറക്കുന്നതിനും സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂള്‍ കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിനും, തിരിച്ചു പോകലിനും വ്യത്യസ്ത വഴികള്‍ ക്രമീകരിക്കാവുന്നതാണെന്നും നിർദേശിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.