May 30, 2020
May 30, 2020
ദോഹ : ഖത്തർ ഗൾഫ് സഹകരണ കൗൺസിൽ(ജിസിസി) ഉപേക്ഷിക്കാൻ നീക്കം നടത്തുന്നതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രിയും ഔദ്യോഗിക വക്താവുമായ ലുൽവാ അൽ ഖാതിർ അറിയിച്ചു. ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ അന്യായമായ ഉപരോധം ജൂൺ അഞ്ചിന് മൂന്നു വർഷം പൂർത്തിയാകാനിരിക്കെയാണ് അവർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.വാർത്താ ഏജൻസിയായ എ.എഫ്.പിയോടാണ് അവർ ഇക്കാര്യം പറഞ്ഞത്.
മേഖലയുടെ കരുതായിരുന്ന ആറു ജിസിസി രാജ്യങ്ങൾ വിഘടിച്ചു നിൽക്കുന്നതിൽ ഈ രാജ്യങ്ങളിലെ ജനങ്ങൾക്കുള്ള നിരാശയിൽ നിന്നാണ് ഇത്തരം കിംവദന്തികൾ ഉണ്ടാകുന്നതെന്നും ലുൽവാ ബിൻത് റാഷിദ് മുഹമ്മദ് അൽ ഖാതിർ അഭിപ്രായപ്പെട്ടു.
2017 ജൂൺ 5നാണ് സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ,ഈജിപ്ത് എന്നീ രാജ്യങ്ങൾ കര-വ്യോമ-ജല ഗതാഗത മാർഗങ്ങൾ അടച്ച് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. 1981 ൽ രൂപീകരിച്ച ഗൾഫ് സഹകരണ കൗൺസിലിന്റെ ഐക്യത്തിന് ഇത് വലിയ തരത്തിൽ വിള്ളൽ വീഴ്ത്തി.അന്യായമായ ഈ ഉപരോധം മൂന്നു വർഷം പൂർത്തിയാക്കുമ്പോൾ ജിസിസിയുടെ പ്രസക്തിയെ കുറിച്ച് ജനങ്ങൾക്കിടയിൽ സംശയമുണ്ടാകുന്നതിൽ അസ്വാഭാവികതയില്ലെന്നും അവർ കൂട്ടിച്ചേർത്തു
ജിസിസി അതിന്റെ നഷ്ടമായ ഐക്യവും കെട്ടുറപ്പും വീണ്ടെടുക്കുമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.മേഖല എന്നത്തേക്കാളും വലിയ വെല്ലുവിളികൾ നേരിടുമ്പോൾ ഇതിന് പ്രസക്തി വർധിക്കുകയാണെന്നും അവർ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വെല്ലുവിളികളെ അതിജീവിക്കാൻ ജിസിസി രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണമെന്നും സമഗ്ര പദ്ധതി ആവിഷ്കരിക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.അതേസമയം,കോവിഡിനെ നേരിടാൻ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും ജിസിസി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാർ ഈയിടെ ടെലി കോൺഫറൻസ് വഴി യോഗം ചേർന്നിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക