July 16, 2020
July 16, 2020
ദോഹ : ഒരു ലക്ഷത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഖത്തറിൽ ഇനി ആശ്വാസത്തിന്റെ നാളുകൾ.കോവിഡ് തീവ്രവ്യപനത്തിന്റെ ഘട്ടം ഖത്തർ പിന്നിട്ടു കഴിഞ്ഞുവെന്ന സൂചനകളാണ് ആരോഗ്യമന്ത്രാലയവും ആരോഗ്യ പ്രവർത്തകരും നൽകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാനൂറിനും അഞ്ഞൂറിനുമിടയിൽ പേർക്ക് മാത്രമാണ് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നത്. ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.ഇഹ്തിറാസ് ആപ് ഉൾപെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയും ആരോഗ്യമന്ത്രാലയം നിർദേശിച്ച നിയന്ത്രണങ്ങൾ കൃത്യമായി നടപ്പാക്കിയുമാണ് രാജ്യം കോവിഡ് മഹാമാരിയെ തടഞ്ഞു നിർത്തിയത്. സമ്പൂർണ ലോക്ഡൌൺ എന്ന ഘട്ടത്തിലേക്ക് ഒരിക്കൽ പോലും കടക്കാതെ ജനജീവിതം പരമാവധി സാധാരണ നിലയിൽ തന്നെ നിലനിർത്തിയാണ് ഖത്തർ സമാശ്വാസത്തിന്റെ നല്ല നാളുകളിലേക്ക് കടക്കുന്നതെന്നതും ശ്രദ്ധേയമാണ്. ആദ്യഘട്ടത്തിൽ രോഗവ്യാപനം ഏറ്റവും തീവ്രമായ ഇൻഡസ്ട്രിയൽ ഏരിയയിൽ മാത്രമാണ് സമ്പൂർണ ലോക്ഡൌൺ പ്രഖ്യാപിച്ചിരുന്നത്.
കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറഞ്ഞുവരികയും രോഗമുക്തരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തെ മിക്ക കൊറന്റൈൻ സെന്ററുകളും ഉടൻ അടച്ചുപൂട്ടിയേക്കുമെന്നാണ് സൂചന. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം,ഹമദ് മെഡിക്കൽ കോർപറേഷൻ,ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി എന്നിവയ്ക്ക് കീഴിൽ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരുംസന്നദ്ധ പ്രവർത്തകരുമാണ് ഈ സെന്ററുകളിൽ ജോലി ചെയ്യുന്നത്. ഇവർക്ക് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി കോവിഡ് രോഗികളെ ചികിൽസിക്കാനും പരിചരിക്കാനുമുള്ള പരിശീലനം നൽകിയിരുന്നു.ഇവരിൽ നിരവധി മലയാളികളുമുണ്ട്.
അബുസമ്രക്ക് സമീപം മെകനിസിൽ പ്രവർത്തിക്കുന്ന കോവിഡ് പരിചരണ ക്യാമ്പിലാണ് ഏറ്റവുമധികം കോവിഡ് പോസറ്റിവ് ആയവരെ പരിചരിച്ചിരുന്നത്.പതിനയ്യായിരം പേരെ ഉൾകൊള്ളാൻ ശേഷിയുള്ള ഈ ക്യാംപിൽ രണ്ടു ബ്ലോക്കുകളിലായി നൂറുകണക്കിന് പേരാണ് ഉണ്ടായിരുന്നത്. എന്നാൽ വിരലിലെണ്ണാവുന്ന കോവിഡ് പോസറ്റിവ് കേസുകളാണ് നിലവിൽ ഇവിടെയുള്ളത്.ഇവർ കൂടി സുഖം പ്രാപിച്ച് ഹോം കൊറന്റൈനിലേക്ക് മാറുന്നതോടെ ദിവസങ്ങൾക്കകം ക്യാമ്പ് അടച്ചുപൂട്ടാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ഇതിനിടെ,ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ മിസഈദ് ആശുപത്രിയിലെ കൊവിഡ് ബാധിതരായ അവസാന സംഘവും രോഗം സുഖപ്പെട്ട് കഴിഞ്ഞ ദിവസം താമസ സ്ഥലങ്ങളിലേക്ക് മടങ്ങിയിരുന്നു.ആരോഗ്യമനത്രി ഡോ. ഹനാന്‍ അല്‍ കുവാരി ഇവരില്‍ ചില രോഗികളെ സന്ദര്‍ശിച്ചിരുന്നു. എല്ലാ കൊവിഡ് രോഗികളും ഡിസ്ചാര്‍ജാവുന്ന എച്ച്എംസിയുടെ രണ്ടാമത്തെ കൊവിഡ് ആശുപത്രിയാണ് മിസഈദ്. ജൂലൈ ആദ്യത്തില്‍ റാസ് ലഫാന്‍ ആശുപത്രിയിലെ മുഴുവന്‍ രോഗികളും സുഖപ്പെട്ട് താമസ സ്ഥലങ്ങളിലേക്ക് മടങ്ങിയിരുന്നു.
കൊവിഡ് വ്യാപനത്തെ നേരിടുന്നതിന് ഏപ്രില്‍ ആദ്യത്തിലാണ് മിസഈദ് ആശുപത്രി തുറന്നത്. ഖത്തറില്‍ കൊവിഡ് രോഗികളെ ചികില്‍സിക്കുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച ഏഴ് ആശുപത്രികളില്‍ ഒന്നാണ് മിസഈദിലേത്. 6,170 കൊവിഡ് രോഗികളെയാണ് ഇവിടെ ചികില്‍സിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക