November 19, 2019
November 19, 2019
ദോഹ: 2022 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് രണ്ട് ഭീമന്‍ യാത്രാകപ്പലുകള്‍ ദോഹയിലെത്തും. കളികാണാനെത്തുന്ന ആരാധകരുടെ താമസമടക്കമുള്ള ആവശ്യങ്ങള്‍ക്കായി രണ്ട് യാത്രാകപ്പലുകള്‍ വാടകയ്‌ക്കെടുക്കാനായി ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റിയും എം.എസ്.സി ക്രൂയിസേസും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു. ലോകത്തെ പ്രമുഖ ക്രൂയിസ് ടൂറിസം കമ്പനിയാണ് സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.എസ്.സി ക്രൂയിസ്.
രണ്ട് കപ്പലുകളിലുമായി 4,000 കാബിനുകളുണ്ട്. പൊങ്ങിക്കിടക്കുന്ന ഹോട്ടലുകള്‍ എന്നാണ് ക്രൂയിസ് കപ്പലുകളെ വിശേഷിപ്പിക്കുന്നത്. വെസ്റ്റ് ബേ ഏരിയയെ അഭിമുഖീകരിച്ച് ദോഹ തുറമുഖത്തായിരിക്കും കപ്പലുകള്‍ നങ്കൂരമിടുക. ഇതിനുമുമ്പും സന്ദര്‍ശകരെ താമസിപ്പിക്കാന്‍ ക്രൂയിസ് കപ്പലുകള്‍ ഖത്തര്‍ വാടകക്കെടുത്തിട്ടുണ്ട്.
"ലോക കപ്പ് കാണികള്‍ക്ക് വേണ്ടി വ്യത്യസ്തമായ ഈ താമസ സൗകര്യമൊരുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും വരുന്ന കാണികള്‍ക്ക് ക്രൂയിസ് കപ്പലില്‍ താമസിക്കുന്നത് ഒരു സന്തോഷകരമായ അനുഭവമായിരിക്കും," സുപ്രീം കമ്മിറ്റി സെക്രട്ടറി-ജനറല്‍ ഹസ്സന്‍ അല്‍ സവാദി പറഞ്ഞു. രണ്ട് കപ്പുലകില്‍ ഒന്ന് ഇപ്പോള്‍ ഫ്രാന്‍സില്‍ നിര്‍മാണത്തിലാണ്.
ഖത്തർ - ഗൾഫ് വാർത്തകൾ ഏറ്റവുമാദ്യം കൃത്യതയോടെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക