March 16, 2020
March 16, 2020
ദോഹ : കോവിഡ് 19 വ്യാപനം രാജ്യത്തുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ സർക്കാർ സ്വകാര്യ മേഖലയ്ക്ക് 75 ബില്യൺ റിയാലിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ഖത്തർ ഡെവലപ്മെന്റ് ബാങ്കിലേക്കുള്ള വായ്പകളും ഗഡുക്കൾക്കുമുള്ള തിരിച്ചടവിന് ആറുമാസത്തെ സാവകാശം അനുവദിക്കാൻ സെൻട്രൽ ബാങ്ക് സംവിധാനം ഏർപ്പെടുത്തും.സ്റ്റോക്ക് എക്സ്ചേഞ്ചിലെ സർക്കാർ നിക്ഷേപം 10 ബില്ല്യൺ റിയാലായി ഉയർത്തും. രാജ്യത്തെ ബാങ്കുകൾക്ക് അധിക പണലഭ്യത ഉറപ്പ് വരുത്താനും സെൻട്രൽ ബാങ്ക് തീരുമാനിച്ചു. മരുന്നുകളുടെയും ഭക്ഷ്യോൽപന്നങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കാൻ അടുത്ത ആറു മാസത്തേക്ക് ഇവയുടെ കസ്റ്റംസ് തീരുവ ഒഴിവാക്കും. ഹോസ്പിറ്റാലിറ്റി, ടൂറിസം, റീട്ടെയിൽ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾ,ലോജിസ്റ്റിക് മേഖലകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവക്ക് അടുത്ത ആറു മാസത്തേക്ക് വെള്ളം,വൈദ്യുതി നിരക്കിൽ ഇളവ് അനുവദിക്കാനും നിർദേശമുണ്ട്.ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ലോജിസ്റ്റിക് മേഖലയിലും അടുത്ത ആറു മാസം വരെ വാടകയിൽ ഇളവ് നൽകാനും തീരുമാനിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.