January 15, 2021
January 15, 2021
ഇംഗ്ലണ്ട്: യു.കെയുടെ 'യാത്രാ ഇടനാഴി' പട്ടികയില്‍ നിന്ന് ഖത്തര്‍, മദൈറ, കരീബിയന്‍ ദ്വീപായ അറൂബ എന്നിവയെ നീക്കി. വ്യാഴാഴ്ച വൈകീട്ടാണ് യു.കെ ഗതാഗത വകുപ്പ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഈ രാജ്യങ്ങളില്‍ നിന്ന് യു.കെയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാകും. യാത്രാ ഇടനാഴിയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളിലേക്ക് പോകാന്‍ പാടില്ലെന്നാണ് പൗരന്മാര്‍ക്ക് യു.കെ നല്‍കിയ നിര്‍ദ്ദേശം.
അസോറെസ്, ചിലെ, ഡച്ച് കരീബിയന്‍ ദ്വീപായ ബൊനയര്‍, സിന്റ് യുസ്റ്റാഷ്യസ്, സബ എന്നീ രാജ്യങ്ങള്‍ക്കും യു.കെയുടെ 'യാത്രാ ഇടനാഴി' പദവി നഷ്ടമായിട്ടുണ്ട്.
ഇത് കൂടാതെ കൊവിഡ്-19 രോഗത്തിന്റെ നിലവിലെ അപകടസാധ്യത വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും യു.കെ തങ്ങളുടെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
നേരത്തേ ഖത്തറില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് അബുദാബി വ്യക്തമാക്കിയിരുന്നു. ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധം പിന്‍വലിച്ച സാഹചര്യത്തില്‍ കൂടിയാണ് ഖത്തറിനെ അബുദാബി ഗ്രീന്‍ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഖത്തറിനു പുറമെ ഒമാന്‍, സൗദി അറേബ്യ, കുവൈത്ത് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ജി.സി.സി രാജ്യങ്ങള്‍. ബഹ്റൈന്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടില്ല.
അതേസമയം അബുദാബിയില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും പി.സി.ആര്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അബുദാബിയില്‍ എത്തിയാല്‍ ഒരിക്കല്‍ കൂടി പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കണമെന്നും നിബന്ധനയുണ്ട്. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും അബുദാബിയില്‍ എത്തുന്നവര്‍ക്ക് പത്തു ദിവസം ഹോം കൊറന്റൈന്‍ നിര്‍ബന്ധമാണ്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.