February 19, 2021
February 19, 2021
ദോഹ: എണ്ണ, കല്‍ക്കരി തുടങ്ങിയവയില്‍ നിന്ന് പ്രകൃതി വാതകം (എല്‍.എന്‍.ജി) പോലെയുള്ള ശുദ്ധമായ ഊര്‍ജ്ജത്തിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഊര്‍ജ്ജസ്രോതസ്സുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യകത മുതലെടുത്ത് അടുത്ത രണ്ട് ദശകങ്ങള്‍ക്കിടെ ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഉല്‍പ്പാദകരാവുക എന്ന ലക്ഷ്യമാണ് ഖത്തറിന് ഉള്ളത്.
എല്‍.എന്‍.ജിയുടെ പ്രവതിവര്‍ഷ ഉല്‍പ്പാദനം 50 ശതമാനത്തിലേറെ ഉയര്‍ത്തി 12.6 കോടി ടണ്ണില്‍ എത്തിക്കാനായി ഖത്തര്‍ കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കും. മറ്റെല്ലാ രാജ്യങ്ങളും എത്തിപ്പിടിക്കാന്‍ ഏറെ പാടുപെടുന്ന ഒരു തലമാണ് ഇതെന്ന് ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സി.ഇ.ഒയുമായ സാദ് ഷെരീദ അല്‍ കാബി ബ്ലൂംബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇപ്പോള്‍ തന്നെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിതരണക്കാരാണ് ഖത്തര്‍. വിപുലീകരണത്തിന്റെ ആദ്യഘട്ടത്തില്‍ നിന്ന് തന്നെ കുറഞ്ഞ ചെലവില്‍ പ്രകൃതിവാതകം ഉല്‍പ്പാദിപ്പിക്കാന്‍ ഖത്തറിന് കഴിയും. എണ്ണവില ബാരലിന് 20 ഡോളറില്‍ താഴെയാണെങ്കില്‍ പോലും ഇത് പ്രായോഗികമാകുമെന്ന് അല്‍ കാബി പറഞ്ഞു.
'ഭൂമിയിലെ ഏറ്റവും മത്സരാത്മകമായ പദ്ധതികളില്‍ ഒന്നാണ് ഇത്. കഴിഞ്ഞ വര്‍ഷം എണ്ണവില കുത്തനെ ഇടിഞ്ഞു. എങ്കിലും നവംബര്‍ മുതല്‍ എണ്ണവില 60 ശതമാനത്തിലേറെ കുതിച്ചുയര്‍ന്നു. കൊറോണ വൈറസിനെതിരായ വാക്‌സിനുകള്‍ കൂടി എത്തിയതോടെ എണ്ണവില ബാരലിന് 64 ഡോളറായി.' -അദ്ദേഹം പറഞ്ഞു.
എണ്ണയുടെ ആവശ്യകതയുടെ അതേ തലത്തിലേക്ക് എല്‍.എന്‍.ജിയുടെ ആവശ്യകതയും ഉയരുമെന്ന ചില വിദഗ്ധരുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്നും അല്‍ കാബി പറഞ്ഞു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.