October 04, 2019
October 04, 2019
ദോഹ: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനു പിന്നാലെ ലോക ബീച്ച് ഗെയിംസിനും ഖത്തര്‍ വേദിയാകുന്നു. അസോസിയേഷന്‍ ഓഫ് നാഷനല്‍ ഒളിംപിക്‌സ കമ്മിറ്റീസ്(അനോക്) പ്രഥമ ലോക ബീച്ച് ഗെയിംസിനാണ് ദോഹ ഇത്തവണ വേദിയാകുന്നത്. ഒക്ടോബര്‍ 12നു മേളയ്ക്ക് ഔദ്യോഗികമായി തുടക്കമാകും.
വേള്‍ഡ് ബീച്ച് ഗെയിംസ് ഖത്തര്‍ 2019 എന്ന പേരിലുള്ള കായികമേളയുടെ ഉദ്ഘാടന പരിപാടികള്‍ ബീച്ചിനോടു ചേര്‍ന്ന കതാറാ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കും. അഞ്ചുദിനം നീണ്ടുനില്‍ക്കുന്ന മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി അനോക് ബീച്ച് ഗെയിംസ് സ്‌പോര്‍ട്‌സ് കമ്മിറ്റി ഡയരക്ടര്‍ ഇസ്ഹാഖ് അല്‍ഹാഷിമി അറിയിച്ചു.
അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് 97 രാജ്യങ്ങളില്‍ നിന്നുള്ള 1,200 അത്‌ലറ്റുകളാണു മത്സരത്തിൽ പങ്കെടുക്കുന്നത്. 14 ഇനങ്ങളിലായാണു മത്സരം നടക്കുക. അക്വാത്ത്‌ലോണ്‍, ബാസ്‌കറ്റ് ബോള്‍, കരാട്ടെ കത്ത(വ്യക്തിഗതം), കൈറ്റ്‌ഫോയില്‍ റേസിങ്, ബീച്ച് സോക്കര്‍, ഓപണ്‍ വാട്ടര്‍ 5 കി.മീറ്റര്‍ നീന്തല്‍, ബീച്ച് ടെന്നീസ്, ബീച്ച് റെസ്ലിങ് എന്നിവയ്ക്ക് കതാറാ ബീച്ച് വേദിയാകും. ഹാന്‍ഡ്‌ബോളും വോളിബോളും അല്‍ഗറാഫയിലാണ് നടക്കുക.